
ലോകത്ത് നിർമിത ബുദ്ധി ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ. ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കോഡിങ്, ഡാറ്റ അനാലിസിസ്, റീസണിങ് എന്നിവയിൽ ഇന്ത്യ ആഗോളതലത്തിൽ മുൻപന്തിയിലാണ്. എന്നാൽ ഏതാനും വൻനഗരങ്ങളിൽ മാത്രമായി ഇത് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചിന്താശേഷി: ഓരോ വ്യക്തിയും എഐ ഉപയോഗിച്ച് സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യ ഇടംപിടിച്ചു.
കോഡിങ്: 2026 ഫെബ്രുവരിയിൽ ഓപ്പൺ എഐ ‘കോഡെക്സ്’ ആപ്പ് പുറത്തിറക്കി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവുണ്ടായി. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ഡെവലപ്പർ ഹബ്ബായി ഇന്ത്യ മാറുകയാണെന്നും ഓപ്പൺ എഐ പറയുന്നു.
ഉപയോഗത്തിലെ അസമത്വം
നഗരകേന്ദ്രീകൃതം: ഇന്ത്യയിലെ മൊത്തം എഐ ഉപയോക്താക്കളുടെ 50 ശതമാനവും വെറും പത്ത് നഗരങ്ങളിലാണ്. ഇതിൽ ഡൽഹി ആണ് ഒന്നാമത്.
കേന്ദ്രീകരണം: അമേരിക്ക, യുകെ, ബ്രസീൽ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഐഐ ഉപയോഗം വൻനഗരങ്ങളിൽ മൂന്ന് മടങ്ങ് അധികമാണ്. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രം വരുന്ന നഗരങ്ങളിലാണ് ഈ മാറ്റം പ്രകടമാകുന്നത്.
വിടവ്: പ്രമുഖ നഗരങ്ങളും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം വലുതാണ്. ഡാറ്റ അനാലിസിസ് ഉപയോഗത്തിൽ 30 മടങ്ങും, കോഡിങ്ങിൽ നാല് മടങ്ങും, ഡെവലപ്പർമാരുടെ എണ്ണത്തിൽ ഒമ്പത് മടങ്ങും വ്യത്യാസം നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.
മേഖലാടിസ്ഥാനത്തിലുള്ള മുന്നേറ്റം
വൻനഗരങ്ങൾക്ക് പുറത്ത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഐഐ ഉപയോഗം വർദ്ധിക്കുന്നത് ശ്രദ്ധേയമാണ്.
വിദ്യാഭ്യാസം: അസം പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഐഐ ഉപയോഗിക്കുന്നത് ദേശീയ ശരാശരിയേക്കാൾ 20 ശതമാനം കൂടുതലാണ്. ഒഡീഷ, മണിപ്പൂർ, ത്രിപുര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ഇതേ പ്രവണതയുണ്ട്.
ആരോഗ്യം: ജമ്മു കശ്മീർ, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി ഐഐ കൂടുതൽ ഉപയോഗിക്കുന്നു. ജമ്മു കശ്മീരിൽ ഇത് ദേശീയ ശരാശരിയേക്കാൾ 32 ശതമാനം കൂടുതലാണ്.
ഭാഷാപരമായ തടസ്സങ്ങൾ മാറ്റുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ എഐയുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തുകയുള്ളൂ എന്ന് ഓപ്പൺ എഐ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഒലിവർ ജയ് പറഞ്ഞതായി ഓപ്പൺ എഐ റിപ്പോർട്ടിൽ പറയുന്നു.






