
തിരുവനന്തപുരം: ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വിപണിയില്‍ സ്വകാര്യ സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെല്‍ എന്നിവയെ പിന്തള്ളി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്‍.രാജ്യത്ത് ഒന്നാമതെത്തി.
ഫ്രഞ്ച് നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ ‘എൻപെർഫ്’ പുറത്തുവിട്ട 2025- 26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് ബി.എസ്.എൻ.എല്‍. മുന്നിലെത്തിയത്. ഇന്റർനെറ്റ് വേഗത, ലാറ്റൻസി, ബ്രൗസിംഗ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എൻ.എല്‍ 89,174 പോയിന്റ് നേടി. എയർടെല്‍ 74,975 പോയിന്റുമായി രണ്ടാമതും ജിയോ 73,957 പോയിന്റുമായി മൂന്നാമതുമാണ്.
ബി.എസ്.എൻ.എല്ലിന്റെ ഡൗണ്‍ലോഡ് വേഗത മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർദ്ധിച്ച് സെക്കൻഡില്‍ 78.5 എം.ബി.പി.എസായി ഉയർന്നു. മറ്റുള്ളവയെക്കാള്‍ മികച്ച അപ്‌ലോഡ് വേഗതയും (75.26 എം.ബി.പി.എസ്) ബി.എസ്.എൻ.എല്ലിനുണ്ട്. കൂടാതെ യൂട്യൂബ് സ്ട്രീമിങ്ങിലും മികച്ച പ്രകടനമാണ് പൊതുമേഖലാ സ്ഥാപനം കാഴ്ചവച്ചത്.
ഫിക്സഡ് ലൈൻ വിപണിയില്‍ ജിയോയ്ക്കും എയർടെല്ലിനും പിന്നിലായിരുന്ന ബി.എസ്.എൻ.എല്‍,അഞ്ച് വർഷമായി സേവന നിലവാരത്തില്‍ വരുത്തിയ സ്ഥിരതയാർന്ന പ്രവർത്തനത്തിലൂടെ ഫൈബർ ഒപ്റ്റിക് സേവനങ്ങള്‍ വ്യാപിപ്പിച്ചതാണ് നേട്ടത്തിന് കാരണമായത്.
ജിയോയ്ക്ക് ഡൗണ്‍ലോഡ് വേഗതയില്‍ നേരിയ മുൻതൂക്കമുണ്ടെങ്കിലും അപ്‌ലോഡ് വേഗതയിലും ലാറ്റൻസിയിലും പിന്നിലായത് തിരിച്ചടിയായി. ഇന്ത്യയിലെ വയർലൈൻ വിപണിയില്‍ നിലവില്‍ ജിയോയ്ക്ക് 31.36ശതമാനവും എയർടെല്ലിന് 21.34 ശതമാനവും വിപണി പങ്കാളിത്തമുണ്ട്.
ബി.എസ്.എൻ.എല്ലിന് 15.45 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.






