
പശ്ചിമേഷ്യയില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന യുദ്ധം രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡസ്ട്രീയെയും ബാധിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ തടസം നേരിട്ടതും വില വര്‍ധിച്ചതും നിര്‍മാതാക്കളെ സമ്മര്‍ദത്തിലാക്കുന്നു. ഇതിനൊപ്പം ഡോളര്‍ മൂല്യം ഉയര്‍ന്നതോടെ ഇറക്കുമതി ചെലവുകളും വര്‍ധിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്.
രാജ്യത്ത് വിവിധ കമ്പനികളുടെ 200ലേറെ മേഡലുകളാണ് വിറ്റഴിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ 80 ശതമാനം മോഡലുകളുടയും വില ഉയരുമെന്നാണ് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്ല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.
ഒട്ടുമിക്ക മോഡലുകളുടെ വിലയില്‍ 15 ശതമാനം വര്‍ധന വരുത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. സാംസംഗ് വിവിധ മോഡലുകള്‍ക്ക് 3 മുതല്‍ 22 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. ഓപ്പോയുടെ വര്‍ധന ആറു മുതല്‍ 18 ശതമാനം വരെയാണ്.
ഷവോമി മൂന്നു മുതല്‍ 15 ശതമാനം വരെ വില കൂട്ടി. 12 ശതമാനം വരെയാണ് റിയല്‍മീ വിലയില്‍ മാറ്റംവരുത്തിയത്. നത്തിംഗ് ഫോണ്‍ 14 ശതമാനം വരെയും മോട്ടോറോള 4-9 റേഞ്ചിലുമാണ് വി വര്‍ധിപ്പിച്ചത്. വണ്‍പ്ലസ് ഇതുവരെ വിലവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉടനുണ്ടാകുമെന്നാണ് വിവരം.
ആപ്പിള്‍ ഓഫര്‍ കുറയ്ക്കുന്നു
മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വില വര്‍ധിപ്പിക്കുന്നതിന് പകരം ഓഫറുകള്‍ എടുത്തു കളയാനാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ തീരുമാനം. ഐഫോണ്‍ 15, 16 സീരിസുകള്‍ക്ക് 5,000 രൂപ വരെ നല്കിയിരുന്ന ഡിസ്‌കൗണ്ട് എടുത്തുകളഞ്ഞു.
2025 ഡിസംബറിനു ശേഷം വിവിധ മോഡലുകളുടെ വിലയില്‍ പലകുറി വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്റ് 2027 വരെ തുടരുമെന്നാണ് നിര്‍മാതാക്കളുടെ കണക്കുകൂട്ടല്‍.






