
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടതും ഊർജമേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്ത്, വാണിജ്യ പാചക ആവശ്യങ്ങൾക്കായി പകരമൊരു ഇന്ധനമെന്ന നിലയിൽ എഥനോൾ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
വിതരണതടസ്സങ്ങൾ പാചകവാതക വിലവർധനവിനും വാണിജ്യ സ്ഥാപനങ്ങളുടെ കനത്ത നഷ്ടത്തിനും വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏകദേശം 1000 കോടി ലിറ്ററോളം വരുന്ന അധിക എഥനോൾ ശേഖരം പാചക ആവശ്യങ്ങൾക്കായി വകമാറ്റാനാണ് വ്യവസായ രംഗത്തെ പ്രതിനിധികൾ മുന്നോട്ടുവെക്കുന്ന നിർദേശം. ഇതുസംബന്ധിച്ച ധവളപത്രം ഇവർ താമസിയാതെ മന്ത്രിസഭാതല പാനലിന് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എൽ.പി.ജി.ക്ക് പകരമാവില്ലെങ്കിലും പാചകത്തിനുള്ള അനുബന്ധ ഇന്ധനമായി എഥനോളിനെ കാണാവുന്നതാണ്. ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനും ഊർജ സുരക്ഷ വർധിപ്പിക്കാനും അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന എഥനോൾ ഫലപ്രദമായി ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. പ്രത്യേകിച്ച് ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വൻകിട വാണിജ്യ പാചക ആവശ്യങ്ങൾക്ക് ഇതൊരു പ്രായോഗിക മാർഗമാണ്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ടിൽ പറയുന്നു.
ഗവൺമെന്റുമായി ആലോചിച്ച് സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ വികസിപ്പിക്കാനും പരീക്ഷണങ്ങൾ നടത്താനുമുള്ള തങ്ങളുടെ സന്നദ്ധത വ്യവസായ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. മന്ത്രാലയതല സമിതിക്ക് സമർപ്പിക്കുന്നതിനായുള്ള വിശദമായ നിർദേശം നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
എന്താണ് എഥനോൾ?
ഇന്ത്യയിൽ ചോളം, കരിമ്പ്, കേടായ ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഒരു പുനരുപയോഗ-ജൈവ ഇന്ധനം എന്ന നിലയിലാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
നിലവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമന തോത് കുറയ്ക്കുന്നതിനുമായി പെട്രോളിൽ 10% മുതൽ 15% വരെ എഥനോൾ കലർത്തുന്നുണ്ട് (E10, E15). 2025-ഓടെ ഇത് 20% (E20) ആക്കി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പെർഫ്യൂമുകൾ, പെയിന്റ്, ക്ലീനിങ് ഏജന്റുകൾ എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്ന ഒരൊറ്റ പാചകവാതകത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യ ഊർജ മിശ്രണം വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോഴത്തെ പ്രതിസന്ധി വെളിവാക്കുന്നതെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലഴേ്സ് അസോസിയേഷൻ (AIDA) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഭാരതി ബാലാജിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള തീരുമാനം നടപ്പാക്കിയാലും ഇന്ത്യയിൽ നിലവിൽ ഏകദേശം 1,000 കോടി ലിറ്റർ അധികം ലഭ്യമാണ്. നവംബർ മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന എഥനോൾ വിതരണ വർഷത്തിൽ (ESY), ഫെബ്രുവരി 28-ഓടെ 353 കോടി ലിറ്ററിലധികം മിശ്രണത്തിന് വേണ്ടി ഉപയോഗിച്ചു. പെട്രോളിൽ ശരാശരി 20 ശതമാനം എന്ന തോതിലാണ് ഇത് മിശ്രണം ചെയ്തത്.
കൂടാതെ, ഏകദേശം 95 ശതമാനം എഥനോളും ചെറിയ അളവിൽ വെള്ളവും അടങ്ങിയിട്ടുള്ള ഹൈഡ്രസ് എഥനോളിന് ഫ്യുവൽ ഗ്രേഡ് എഥനോളിനേക്കാൾ വില കുറവാണ്. ‘ഒരു കിലോഗ്രാം അടിസ്ഥാനത്തിൽ താരതമ്യം ചെയ്താൽ വാണിജ്യ എൽ.പി.ജി.ക്ക് (LPG) ഏകദേശം 103 രൂപയാണ് വില.
എന്നാൽ ഹൈഡ്രസ് എഥനോളിന് കിലോഗ്രാമിന് ഏകദേശം 70 രൂപയേ വരൂ. അതേസമയം എഥനോളിന് കലോറിഫിക് വാല്യൂ കുറവായതിനാൽ എൽ.പി.ജി.യേക്കാൾ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ടതായി വരും’ എന്നും ബാലാജി പറഞ്ഞു.






