
പാലക്കാട്: നേന്ത്രക്കായ വില കിലോയ്ക്ക് 50 രൂപയായി. ചില്ലറവിപണിയിൽ വില ഇതിലും കൂടുതലാണ്. നല്ല നേന്ത്രപ്പഴത്തിനു ക്ഷാമവും ഉണ്ട്. തമിഴ്നാട് സത്യമംഗലത്തു നിന്നുള്ള കായ വരവു കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം.
അവിടെ സീസൺ ഏതാണ്ട് അവസാനിച്ചു. ഇതിനിടെയുണ്ടായ കനത്ത കാറ്റിൽ വിളനാശവും സംഭവിച്ചതായി വ്യാപാരികൾ പറയുന്നു. ഇടത്തരം കായയാണ് ഇപ്പോൾ മാർക്കറ്റിൽ എത്തുന്നത്. അവിടെ പുതിയ സീസണിലെ വിളവെടുപ്പിന് ഒരു മാസത്തോളമാകും.
സംസ്ഥാനത്തു വയനാടൻ കായ വിളവെടുപ്പിനു പാകമായിട്ടുണ്ടെങ്കിലും വിപണിയിലേക്കു കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. സമീപജില്ലകളിലാണ് ഇപ്പോഴത്തെ വിൽപന. തമിഴ്നാട്ടിൽ നിന്നുള്ള നേന്ത്രക്കായ വരവു സാധാരണതോതിലാകുന്നതുവരെ കൂടിയ വില തുടരാനാണു സാധ്യത.
പാലക്കാടൻ നേന്ത്രപ്പഴത്തിന് ആവശ്യക്കാരേറെയാണെങ്കിലും കിട്ടാനില്ല. ചെറുപഴത്തിനും കിലോയ്ക്ക് 28–30 രൂപയാണു മൊത്തവില.





