
മുംബൈ: ഉപഭോക്തൃ ധനകാര്യ പ്രമുഖരായ ബജാജ് ഫിനാൻസിന്റെ 2022 ജൂൺ പാദത്തിലെ അറ്റാദായം ഒന്നര മടങ്ങ് വർധിച്ച് 2596 കോടി രൂപയായി. 2021 ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1002 കോടി രൂപയായിരുന്നു. കമ്പനിയുടെ മാനേജ്‌മെന്റ് ആസ്തി (എയുഎം) ഒരു വർഷം മുൻപത്തെ 1.59 ലക്ഷം കോടിയിൽ നിന്ന് 2022 ജൂൺ അവസാനത്തോടെ 28% വർധിച്ച് 2.04 ലക്ഷം കോടി രൂപയായപ്പോൾ, ആദ്യ പാദത്തിൽ ബുക്ക് ചെയ്ത പുതിയ വായ്പകൾ 60 ശതമാനം വർധിച്ച് 7.42 ദശലക്ഷമായി.
2.73 ദശലക്ഷം ഉപഭോക്തൃ ഫ്രാഞ്ചൈസിയിൽ കമ്പനി എക്കാലത്തെയും ഉയർന്ന ത്രൈമാസ വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ അറ്റ പലിശ വരുമാനം (NII) 4,489 കോടി രൂപയിൽ നിന്ന് 48% വർധിച്ച് 6,638 കോടി രൂപയായി ഉയർന്നു. ഉപഭോക്തൃ, ബിസിനസ് ടു ബിസിനസ്സ് സെയിൽസ് ഫിനാൻസ് ബുക്ക് 47% വർധിച്ച് 16,475 രൂപയായി. അതേസമയം കമ്പനിയുടെ എസ്എംഇ വായ്പ 26,564 കോടി രൂപയാണ്. ഇത് 31 ശതമാനം വർധന രേഖപ്പെടുത്തി.
സ്ഥാപനത്തിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി 1.46 ശതമാനത്തിൽ നിന്ന് 0.51 ശതമാനമായി കുറഞ്ഞു. കൂടാതെ കമ്പനിക്ക് 60% പ്രൊവിഷനിംഗ് കവറേജ് റേഷ്യോ (PCR) ഉണ്ട്. റീട്ടെയിൽ ഫിനാൻസിങ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബജാജ് ഫിനാൻസ് ലിമിറ്റഡ്. ഇരുചക്ര വാഹനങ്ങൾ, കൺസ്യൂമർ ഡ്യൂറബിൾസ്, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, വ്യക്തിഗത വായ്പകൾ, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങിയവയ്‌ക്ക് ധനസഹായം നൽകുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത്.