
തിരുവനന്തപുരം: 2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025 എജി(എ&ഇ) കേരളയ്ക്ക്. ന്യൂഡൽഹിയിൽ നടന്ന ഓഡിറ്റ് ദിവസ് ആഘോഷപരിപാടിയിൽ പുരസ്കാരം കൈമാറി. 2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച എ&ഇ ഓഫീസ് എന്ന അംഗീകാരവും കേരളം നേടി.
സംസ്ഥാന സർക്കാരിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ എജി(എ&ഇ) ഓഫീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ, വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും എജി(എ&ഇ) ഓഫീസാണ്. വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.
കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ പെൻഷനുകൾക്ക് അനുമതി നൽകുന്നതും ഈ ഓഫീസാണ്. അംഗത്വം നൽകൽ, അഡ്വാൻസ് അനുവദിക്കൽ, അന്തിമ ഒത്തുതീർപ്പുകൾ എന്നിവയുൾപ്പെടെ ഏകദേശം 3.2 ലക്ഷം സംസ്ഥാന ഗവൺമെൻ്റ് ജീവനക്കാരുടെ ജിപിഎഫ് അക്കൗണ്ടുകളും ഈ ഓഫീസാണ് പരിപാലിക്കുന്നത്. കൂടാതെ, ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, സംസ്ഥാന ഗവൺമെൻ്റ് അഖിലേന്ത്യാ സർവീസ് ഓഫീസർമാർ എന്നിവരുൾപ്പെടെ ഏകദേശം 60,000 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പള, സേവന വിശദാംശങ്ങൾ പരിപാലിക്കുന്നതും ഈ ഓഫീസാണ്.






