
കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ.
സിൽവർലൈൻ പദ്ധതി കെ-റെയിൽ രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ദക്ഷിണറെയിൽവേ വ്യക്തമാക്കി.
ലൈനിന് ഉദ്ദേശിക്കുന്ന റെയിൽവേഭൂമിയിൽ റെയിൽവേയും കെ-െറയിലുമായിച്ചേർന്ന് സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിച്ചു.
റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളതെന്നാണ് വിശദപദ്ധതിരേഖയിൽ വ്യക്തമാക്കിയിരുന്നത്. ഇൗ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേ വേണ്ടെന്ന് വെക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
എന്നാൽ മൂന്നാംപാത നിർദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
2020 ജൂൺ 20-ന് കെ-റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇൗ പദ്ധതിരേഖ കെ-റെയിൽ പുതുക്കി സമർപ്പിച്ചിട്ടില്ലെന്നും ദക്ഷിണറെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും തൃപ്തികരമല്ല.
2023 നവംബർ 29-നും ഡിസംബർ ഏഴിനും റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ദക്ഷിണറെയിൽവേ കെ-റെയിൽ മേധാവികളുമായി തമ്മിൽ ചർച്ച നടത്തിയിരുന്നു.
സിൽവർലൈൻ പദ്ധതിരേഖ, റെയിൽവേഭൂമി പങ്കിടൽ എന്നിവയായിരുന്നു വിഷയം. എന്നാൽ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് െക-റെയിൽ യോഗത്തിൽ വിശദീകരിച്ചതെന്നും റെയിൽവേ വിവരാവകാശമറുപടിയിൽ വ്യക്തമാക്കി.
എന്നാൽ ദക്ഷിണറെയിൽവേ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം സമർപ്പിച്ചതായി കെ-റെയിൽ വ്യക്തമാക്കി. ഭൂമിയുടെ വിശദാംശങ്ങളും സ്കെച്ചും നൽകി. വിശദ പദ്ധതി രേഖയിൽ സാങ്കേതികപ്പിഴവില്ല.
ബോർഡ് ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണവും നൽകി. ഭൂമി പങ്കിടലിൽ അന്തിമതീരുമാനം ബോർഡാണ് എടുക്കേണ്ടത്.