
ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഉന്നയിച്ച ആശങ്കകൾ സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരിശോധിക്കുന്നു. വലിയ തുകകളുടെ കൈമാറ്റത്തിന് ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR), ബ്രോക്കർമാരുടെ പ്രവർത്തനച്ചെലവ് കാര്യമായി കൂട്ടുമെന്നാണ് വിലയിരുത്തൽ.
നിക്ഷേപകർ പണം ട്രാൻസ്ഫർ ചെയ്താലും ട്രേഡിങ് നടക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ അധിക ബാധ്യത വഹിക്കേണ്ടിവരുമെന്ന് ബ്രോക്കർമാർ ഭയപ്പെടുന്നു. സെബി മേധാവി തുഹിൻ കാന്ത പാണ്ഡെ ഈ വിഷയത്തിൽ ഇടപെടാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
നിരക്കുകൾ ഇപ്രകാരം
സ്റ്റോക്ക് ബ്രോക്കർമാർ, മ്യൂച്വൽ ഫണ്ടുകൾ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർമാർ, ഡീലർമാർ എന്നിവർക്കുള്ള പേയ്‌മെന്റുകൾക്ക് 0.02 ശതമാനം എംഡിആർ ബാധകമാകും.
ഒരു ഇടപാടിന് പരമാവധി 300 രൂപ വരെയാണ് ഈടാക്കുക.
മൂലധന വിപണിയിലെ ഇടപാടുകൾ ഉൾപ്പെടെയുള്ള വലിയ തുകകളുടെ കൈമാറ്റങ്ങൾക്കാണ് ഈ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ബ്രോക്കർമാരുടെ ആശങ്കകൾ
കുറഞ്ഞ ലാഭവിഹിതം (മാർജിൻ) മാത്രം ഈടാക്കുന്ന ഡിസ്‌കൗണ്ട് ബ്രോക്കർമാരെയാണ് തീരുമാനം കൂടുതൽ ബാധിക്കുക.
ഇടപാടുകളും വരുമാനവും
ബ്രോക്കിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കൾ പണം മാറ്റുന്നത് എല്ലായ്‌പ്പോഴും ട്രേഡിങ്ങിൽ അവസാനിക്കണമെന്നില്ല. പണം കൈമാറ്റം ചെയ്യുമ്പോൾത്തന്നെ ബ്രോക്കർ ചാർജ് നൽകേണ്ടിവരുന്നു. ഉപഭോക്താവ് വ്യാപാരം നടത്തിയില്ലെങ്കിൽ ബ്രോക്കർക്ക് വരുമാനം ലഭിക്കുകയുമില്ല.
പാദവാർഷിക സെറ്റിൽമെന്റ് വ്യവസ്ഥകൾ: സെബിയുടെ നിലവിലുള്ള വ്യവസ്ഥപ്രകാരം, ഉപഭോക്താക്കൾ ഉപയോഗിക്കാത്ത പണം ഓരോ മാസത്തിലോ മൂന്നുമാസം കൂടുമ്പോഴോ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരികെ അയക്കണം.
ഭൂരിഭാഗം ഉപഭോക്താക്കളും ഈ പണം പിന്നീട് യുപിഐ വഴി വീണ്ടും ബ്രോക്കിങ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. നിയമപരമായ ബാധ്യത മൂലം പണം അങ്ങോട്ടുമിങ്ങോട്ടും മാറ്റുമ്പോൾ ഓരോ തവണയും ബ്രോക്കർമാർ ഈ ചാർജ് നൽകേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ബാധ്യത കൈമാറാനാവില്ല
യുപിഐ നിരക്ക് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ സാധിക്കാത്തതിനാൽ ബ്രോക്കർമാർ ഈ ചെലവ് വഹിക്കേണ്ടിവരും. അത് നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് സെറോദ സ്ഥാപകൻ നിതിൻ കാമത്ത് പറയുന്നു.
സെബിയുടെ നിരീക്ഷണം
ബ്രോക്കർമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണെന്ന് സെബി വിലയിരുത്തുന്നു. യുപിഐ ചാർജുകൾ നടപ്പിലാക്കുന്നത് ഉപഭോക്താക്കളെയും വിപണിയിലെ മറ്റ് പങ്കാളികളെയും എപ്രകാരം ബാധിക്കുമെന്ന് സെബി നിരീക്ഷിക്കും.






