
തിരുവനന്തപുരം: കേരളത്തിൽ 2,000 കോടി രൂപയുടെ അത്യാധുനിക ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ സമർപ്പിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ് സംസ്ഥാന മുഖ്യമന്ത്രിക്ക് ഈ നിർദ്ദേശം സമർപ്പിച്ചത്.
സ്വർണ്ണാഭരണ മേഖലയെ കൂടുതൽ സംഘടിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു വ്യവസായമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ 2,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതിനായി ഏകദേശം 30 ഏക്കർ സ്ഥലം ആവശ്യമാണ്.പാർക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ഏകദേശം 24,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
കൂടാതെ അനുബന്ധ വ്യവസായങ്ങളിലൂടെ നിരവധി പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും. ആഭരണ നിർമ്മാണം, ഡിസൈനിംഗ്, റിഫൈനിംഗ്, ഹാൾമാർക്കിംഗ്, ക്വാളിറ്റി ടെസ്റ്റിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ഒരൊറ്റ വ്യവസായ ഹബ്ബിന് കീഴിൽ കൊണ്ടുവരും.
ചെറുകിട-ഇടത്തരം ആഭരണ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും ആധുനിക സൗകര്യങ്ങൾ പങ്കിട്ടുകൊണ്ട് തങ്ങളുടെ ഉൽപ്പാദനക്ഷമതയും മത്സരശേഷിയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
കേരളത്തിന്റെ പരമ്പരാഗത ആഭരണ നിർമ്മാണ നൈപുണ്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന ഈ പദ്ധതി, സംസ്ഥാനത്തെ ഒരു പ്രമുഖ ആഭരണ വ്യവസായ ഹബ്ബാക്കി മാറ്റുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.






