
ന്യൂഡൽഹി: ആഗസ്റ്റിൽ ചരക്ക്-സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം വർധിച്ച് 8268 കോടി ഡോളറിലെത്തി. ഇതേസമയം മൊത്തം വ്യാപാര കമ്മി ഒരു വർഷം മുമ്പത്തെ 1162 കോടി ഡോളറിൽ നിന്ന് 941 കോടി ഡോളറായി കുറഞ്ഞു. എൻജിനിയറിംഗ്, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനയുണ്ടായി.
ഓട്ടോമൊബൈൽ കയറ്റുമതിയിലെ വളർച്ചയും സേവനമേഖലയിലെ ശക്തമായ പ്രകടനവും ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതിക്ക് കരുത്തേകി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മികച്ച വിൽപ്പനയുടെ കരുത്തിൽ ഓഗസ്റ്റിൽ ഓട്ടോമൊബൈൽ കയറ്റുമതി 22.2 ശതമാനം വർധിച്ച് 6,81,000 യൂണിറ്റുകളായി.
എന്നാൽ പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതിയിൽ 17 ശതമാനം ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
സേവന മേഖലയിലെ കയറ്റുമതി 3887 കോടി ഡോളറിലും ഇറക്കുമതി 2142 കോടി ഡോളറിലുമെത്തി. ഇതിലൂടെ 1745 കോടി ഡോളറിന്‍റെ മിച്ചം രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം കണക്കാക്കുന്നു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി യുഎസ് തുടരുന്നു. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി മുൻവർഷത്തെ 4039 കോടി ഡോളറിൽനിന്ന് 4279 കോടി ഡോളറായി ഉയർന്നു.





