
വെല്ലിങ്ടൺ: ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധത്തില്‍ പുതിയ അധ്യായം. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസാക്കി. പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ 93-29 വോട്ടിനാണ് നിര്‍ണായക നിയമനിര്‍മ്മാണം പാസായത്.
ഇതോടെ ഇന്ത്യയിലേക്കുള്ള ന്യൂസിലന്‍ഡിന്റെ 95% കയറ്റുമതിക്കും തീരുവ ഒഴിവാക്കുകയോ വന്‍തോതില്‍ കുറയ്ക്കുകയോ ചെയ്യും, പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ പകുതിയിലധികം ഉല്‍പ്പന്നങ്ങളും തീരുവ രഹിതമാകും.
കരാര്‍ പ്രകാരം എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ന്യൂസിലന്‍ഡിലേക്ക് ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിക്കും. ഇത് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍, ഫാര്‍മ, ഐടി മേഖലകള്‍ക്ക് വലിയ കുതിപ്പേകും. പകരമായി അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ന്യൂസിലന്‍ഡും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്.
‘ഈ വര്‍ഷം തന്നെ ഈ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ പറഞ്ഞു. ഇത് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം 3.99 ബില്യണ്‍ ന്യൂസിലന്‍ഡ് ഡോളറാണ് (2.29 ബില്യണ്‍ യുഎസ് ഡോളര്‍). ന്യൂസിലന്‍ഡിന്റെ ഒമ്പതാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഇന്ത്യ.
ഇരു രാജ്യങ്ങളും അംഗീകാര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കരാര്‍ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരും.






