
വാഷിങ്ടൺ: ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ തുടർന്ന് ഇലോൺ മസ്ക്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ പേരെ പിരിച്ചുവിടുന്നത്.
ഇതിനിടെ ട്വിറ്ററിന്റെ പൊതുനയ തലവൻ സിനേഡ് മക്നി സ്ഥാപനം വിട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
7000ത്തോളം ജീവനക്കാരാണ് നേരത്തെ ട്വിറ്ററിൽ ഉണ്ടായിരുന്നത്. ഇത് 2000 ആയി കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയിലടക്കം ആശങ്ക ഉയർന്നിട്ടുണ്ട്. ട്വിറ്ററിലെ ഉള്ളടക്ക നവീകരണം സംബന്ധിച്ചും ആശങ്ക ഉയരുകയാണ്.
സുരക്ഷ, സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് ഭരണകൂടവുമായും പൊതുജനങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തുന്നത് ട്വിറ്ററിലെ പൊതുനയ വിഭാഗമാണ്.
ജീവനക്കാരുടെ എണ്ണം കുറയുന്നത് ഈ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
അതേസമയം, ട്വിറ്ററിലെ പുതിയ സാഹചര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇലോൺ മസ്ക് തയാറായിട്ടില്ല.