
കോഴിക്കോട്: ഇക്കോ ടൂറിസത്തിന്റെ േപരിൽ വനഭൂമിയിൽ അശാസ്ത്രീയമായി നടക്കുന്ന വിനോദ സഞ്ചാര, നിർമാണ പ്രവർത്തനങ്ങൾക്ക് തടയിടാൻ വനം വകുപ്പ്.
പത്താം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ കൂടി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇതിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കാൻ വനം വകുപ്പ് ഉത്തരവിറക്കി.
ജീവനക്കാരുടെ പുനർവിന്യാസത്തിന് ഉൾപ്പെടെ രൂപ രേഖ തയാറാക്കാൻ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ കെ.കെ.സുനിൽ കുമാറിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു.
വനം വകുപ്പിന്റെ സ്ഥലത്ത് ടൂറിസം ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികൾ രണ്ടു വകുപ്പുകൾക്കു കീഴിലാണ് ഇപ്പോൾ. വകുപ്പുകളുടെ ഏകോപനമാണ് പ്രധാന ലക്ഷ്യം.
നിലവിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, വന സമിതികൾ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ എന്നിവ ഡയറക്ടറേറ്റിനു കീഴിലാക്കും. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് ഇപ്പോൾ കാര്യമായ ജോലി ഇല്ലാത്തതിനാൽ ഇവിടെയുള്ള ജീവനക്കാരെ പുനർവിന്യസിക്കും.
വാഴച്ചാൽ ഭാഗത്തെ ഇക്കോ ടൂറിസം പദ്ധതികൾക്കായി 14.75 കോടി രൂപയുടെ ശുപാർശ സംബന്ധിച്ച് വനം മേധാവി ബെന്നിച്ചൻ തോമസും ഡിഎഫ്ഒയും തമ്മിൽ ഓൺലൈൻ യോഗത്തിനിടെ പരസ്യമായ തർക്കം ഉണ്ടായതിനു പിന്നാലെയാണ് ഡയറക്ടറേറ്റ് രൂപീകരണ നീക്കം ചൂടുപിടിച്ചത്.
ഇക്കോ ടൂറിസത്തിന്റെ അന്തസ്സത്ത തന്നെ ചോദ്യം ചെയ്യുന്ന പദ്ധതിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് വനം മേധാവി ശുപാർശ തള്ളിയത്.






