
മുംബൈ: ആസ്തി കണ്ടുകെട്ടൽ സംബന്ധിച്ച നിയമങ്ങൾ ആർബിഐ കർശനമാക്കുന്നു. ബാങ്ക് ലോൺ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയവരുടെ സ്വത്തുക്കൾ വിൽക്കുന്നത് ഇനി ബാങ്കുകൾക്ക് വൈകിപ്പിക്കാൻ കഴിയില്ല. വായ്പ വീണ്ടെടുക്കുന്നതിനായി പിടിച്ചെടുത്ത ആസ്തികളാണ് വേഗത്തിൽ വിൽക്കണമെന്ന് നിർദേശം നൽകുന്നത്.
ബാങ്കുകൾ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് ആർബിഐ.
വായ്പയെടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ബാങ്കുകൾക്ക് അയാളുടെ പേരിലുള്ള സ്വത്തുക്കൾ ഈടായി പിടിച്ചെടുക്കാം. പല ബാങ്കുകളും ഈ പിടിച്ചെടുത്ത വീടുകൾ, ഭൂമി, അല്ലെങ്കിൽ ഫാക്ടറികൾ എന്നിവ വിൽക്കാതെ വർഷങ്ങളോളം കൈവശം വയ്ക്കുന്നുണ്ട്. ആർബിഐയുടെ പുതിയ കരട് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പിടിച്ചെടുത്ത ആസ്തികൾ കൈവശമെത്തി ഏഴു വർഷത്തിനുള്ളിൽ ബാങ്കുകൾ വിൽക്കണം.
പിടിച്ചെടുത്ത ആസ്തികൾ സമയബന്ധിതമായി തന്നെ വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നീക്കം. ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തണംബാങ്കുകൾ, എൻബിഎഫ്‌സികൾ, മറ്റ് ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സ്ഥാവര ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങളാണ് ആർബിഐ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്കുകളുടെ ആസ്തി വിൽപ്പന പ്രക്രിയ സുതാര്യവും വിവേകപൂർണ്ണവുമായിരിക്കണം എന്നാണ് നിർദേശം.
ലോൺ നിഷ്ക്രിയാസ്തിയായി മാറുകയും തുക തിരിച്ചു പിടിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വരികയും ചെയ്യുമ്പോൾ മാത്രമേ ബാങ്കുകൾക്ക് ഈട് കൈവശമാക്കാൻ കഴിയൂ. ഏറ്റെടുത്ത സാമ്പത്തികേതര ആസ്തികൾ 7 വർഷത്തിനുള്ളിൽ വിൽക്കണം.
കടം വാങ്ങുന്നയാൾക്കോ ബന്ധപ്പെട്ട കക്ഷികൾക്കോ ആസ്തികൾ തിരികെ വിൽക്കാൻ കഴിയില്ല. ബാങ്കുകൾ ഈ ആസ്തികൾ ബാലൻസ് ഷീറ്റുകളിൽ പ്രത്യേകം വെളിപ്പെടുത്തുകയും വേണം.






