
സഹകരണ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയായ ‘കോ-കേരളം’ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളുമായി കേരളം. കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള ആഭ്യന്തര വ്യോമയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ സി. എൻ. വിജയകൃഷ്ണനാണ് വാർത്താസമ്മേളനത്തിലൂടെ ഈ പദ്ധതിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. 200 സഹകരണ സംഘങ്ങൾ 2 കോടി രൂപ വീതം ഓഹരി നിക്ഷേപിച്ച് ആകെ 400 കോടി രൂപയുടെ മൂലധനത്തോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം ചിലവഴിക്കേണ്ടതില്ലെന്ന് സാരം. മുഖ്യമന്ത്രി ചെയർമാനും സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായിട്ടുള്ള ഒരു ഡയറക്ടർ ബോർഡായിരിക്കും കമ്പനിയെ നയിക്കുക.
സിയാൽ മാതൃകയിൽ വിമാനങ്ങൾ പാട്ടത്തിനെടുത്തായിരിക്കും സർവീസ്. ആദ്യഘട്ടത്തിൽ 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങൾ വാടകയ്‌ക്കെടുക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും സർവീസുകൾ നിയന്ത്രിക്കപ്പെടുക. കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചാണ് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. വിമാന സർവീസിന് അനുബന്ധമായി ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പ്രാരംഭ ഘട്ടത്തിൽ തന്നെ ഏകദേശം 200 പേർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകാനും കോ-കേരളം പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.






