
മുംബൈ: സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് 25,000 രൂപവരെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നൽകുന്നത്. അടുത്തവർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപവരെയുള്ള തട്ടിപ്പുകൾക്കാണ് നഷ്ടപരിഹാരം ബാധകം. നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പുകൾ തടയുന്നതിന് എടുക്കേണ്ട മുൻകരുതൽ സംബന്ധിച്ച മാർഗനിർദേശങ്ങളും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്.
യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വ്യാപകമായതോടെ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യവും ആർബിഐക്കുണ്ട്.
സംശയാസ്പദമായ ഇടപാടുകൾ തത്സമയം തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാൻ ബാങ്കുകളെ ആർബിഐ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ സാമ്പത്തിക കൈമാറ്റങ്ങളിൽ, സ്വയമേവയുള്ള തീരുമാനമെടുക്കൽ സംവിധാനങ്ങളുടെ (Automated decision-making systems) സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനും ഉപഭോക്താവിന്റെ പണം നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ തട്ടിപ്പ് പാറ്റേണുകൾ തിരിച്ചറിയാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നതിനും ആർബിഐ നിർദ്ദേശിക്കുന്നു.






