
മുംബൈ: നിഫ്‌റ്റി ഈ മാസം നഷ്ടം രേഖപ്പെടുത്തുകയാണെങ്കില്‍ 28 വര്‍ഷത്തിനിടയിലെ ഏറ്റവും നീണ്ട ഇടിവ് ആയിരിക്കും അത്. 1996ന് ശേഷം ആദ്യമായാണ് സൂചിക തുടര്‍ച്ചയായി അഞ്ച് മാസം ഇടിയുന്നത്.
34 വര്‍ഷത്തിനിടയില്‍ രണ്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. 2024 ഒക്ടോബര്‍ മുതല്‍ രണ്ട് ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിറ്റഴിച്ചതാണ് വിപണിയിലെ തുടര്‍ച്ചയായ ഇടിവിന് കാരണം.
1990നു ശേഷം നിഫ്‌റ്റി തുടര്‍ച്ചയായി അഞ്ചോ അതിലധികമോ മാസങ്ങളില്‍ ഇടിവ് നേരിട്ടത് രണ്ടുതവണ മാത്രമാണ്. 1994 സെപ്‌റ്റംബര്‍ മുതല്‍ 1995 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 31.4 ശതമാനമാണ് സൂചിക ഇടിഞ്ഞത്.
പിന്നീട് 1996ല്‍ ആണ് അത്തരം ഇടിവ് രേഖപ്പെടുത്തിയത്. ആ വര്‍ഷം ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നിഫ്‌റ്റി 26 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായി.
2024 ഒക്ടോബര്‍ മുതലുണ്ടായ ഇടിവില്‍ നിഫ്‌റ്റി 11.7 ശതമാനമാണ് നഷ്‌ടം രേഖപ്പെടുത്തിയത്. ഈ മാസം സൂചിക ഇതിനകം മൂന്ന് ശതമാനം ഇടിഞ്ഞു. ഒരു വശത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തുന്ന തീരുവകള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.
മറുവശത്ത് ചൈനീസ് വിപണികളിലെ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ ഓഹരികളിലെ ഇടിവിന് ആക്കം കൂട്ടുകയാണ്.
2024 ഒക്ടോബര്‍ മുതല്‍ ഇന്ത്യയുടെ വിപണിമൂല്യത്തില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ ചോര്‍ച്ചയുണ്ടായപ്പോള്‍ ചൈനയുടേത് രണ്ട് ലക്ഷം കോടി ഡോളര്‍ ഉയരുകയാണ് ചെയ്‌തത്.
ഹോങ്കോങ് സൂചിക ഒരു മാസം കൊണ്ട് 18.7 ശതമാനം ഉയര്‍ന്നു.