
മുംബൈ: തുടര്‍ച്ചയായി നാലാാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടരുന്നു. ജൂണ്‍ ആദ്യവാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 42,927 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. കഴിഞ്ഞ മാസം നടന്നതിനേക്കാള്‍ വലിയ വില്‍പ്പനയാണ് ഈ മാസം ഒരാഴ്‌ച കൊണ്ടുണ്ടായത്. 32,963 കോടി രൂപയാണ് മെയ് മാസത്തില്‍ വിദേശ നിക്ഷേപകര്‍ നടത്തിയ അറ്റവില്‍പ്പന.
ആഗോള വിപണിയില്‍ എഐ കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ ദൗര്‍ബല്യവും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന് കാരണമായി. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2.67 ലക്ഷം കോടി രൂപയാണ്. 2025ല്‍ 1.66 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയിരുന്നത്.
ഈ വര്‍ഷം ഫെബ്രുവരി ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി. ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ് വീണ്ടും വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പന നടത്തി. 2026ല്‍ ഇതുവരെ രൂപയുടെ മൂല്യം ആറ് ശതമാനവും കഴിഞ്ഞ 12 മാസത്തിനിടെ 10 ശതമാനവുമാണ് ഇടിഞ്ഞത്. ആര്‍ബിഐയുടെ ഇടപെടലുകള്‍ രൂപയുടെ മൂല്യതകര്‍ച്ചയെ തടയാന്‍ പര്യാപ്‌തമായില്ല. പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ തുടരുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പന തുടരാന്‍ പ്രേരിപ്പിച്ച ഘടകമാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും.






