
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വിലവർധനയ്ക്കു പിന്നാലെ ഉജ്വലയിലും കേന്ദ്ര സർക്കാർ ഉപഭോക്താക്കളെ കൈവിട്ടു. സബ്സിഡി നിരക്കിൽ നൽകിയിരുന്ന സിലിണ്ടറുകളുടെ എണ്ണം 9ൽനിന്ന് നാലായി കുറച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് പാചകവാതകം ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പിഎം ഉജ്വല.
രാജ്യത്ത് പത്തര കോടിയോളം ഉപഭോക്താക്കളാണ് ഉജ്വല വഴി പാചകവാതകം ഉപയോഗിക്കുന്നത്. കേരളത്തിൽ 4 ലക്ഷത്തോളം കണക്‌ഷനുകളുണ്ട്. 2016ൽ പദ്ധതി ആരംഭിക്കുമ്പോൾ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകിയിരുന്നത്. കഴിഞ്ഞ വർഷമാണ് 9 ആയി കുറച്ചത്.
ഗാർഹിക ഉപയോഗത്തിനായുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് യഥാർഥത്തിൽ എണ്ണക്കമ്പനികൾക്ക് 1600 രൂപയിലേറെ ചെലവുവരുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയ വക്താവ് പറഞ്ഞു. ഡൽഹിയിൽ 942 രൂപയാണ് ഈടാക്കുന്നത്. ഉജ്വല പദ്ധതിയിൽ 300 രൂപ കൂടി അധിക സബ്സിഡി നൽകി 642 രൂപയ്ക്കും.
രാജ്യാന്തര വിലയെക്കാൾ 60 ശതമാനത്തോളം കിഴിവു നൽകുന്നതു വഴി കഴിഞ്ഞ സാമ്പത്തിക വർഷം 60,000 കോടി രൂപയിലേറെയാണ് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം. ഇതു നികത്താൻ 30,000 കോടി രൂപ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയെന്നും പെട്രോളിയം മന്ത്രാലയത്തിലെ അഡിഷനൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ പറഞ്ഞു.






