
കോഴിക്കോട്: പുതിയ താങ്ങുവിലയനുസരിച്ചു സംസ്ഥാനത്ത് ഈ വർഷം കൊപ്രസംഭരണം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. 6 മാസം കൊണ്ട് 50,000 ടൺ മിൽ കൊപ്ര സംഭരിക്കാനാണ് അനുമതി.
കേന്ദ്രസർക്കാരിന്റെ സംഭരണ ഏജൻസിയായ നാഫെഡ് (നാഷനൽ അഗ്രിക്കൾചറൽ കോ–ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ) വഴിയാണു സംഭരണം. തുടങ്ങുന്ന തീയതി സംസ്ഥാന സർക്കാരിനു തീരുമാനിക്കാം.
ക്വിന്റലിനു 10860 രൂപയാണു മിൽ കൊപ്രയ്ക്കു കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില. അതേ സമയം, 8650 രൂപയാണ് ഇന്നലെ വടകര മാർക്കറ്റിൽ കൊപ്രയുടെ വില. വിപണിവിലയേക്കാൾ 2210 രൂപ അധികം സംഭരണത്തിലൂടെ ലഭിക്കുന്നതു കർഷകർക്ക് ആശ്വാസമാകും.
എന്നാൽ, കഴിഞ്ഞ വർഷത്തെ മാതൃകയിലാണു സംഭരണമെങ്കിൽ താങ്ങുവിലയുടെ ഗുണം ലഭിക്കില്ലെന്ന ആശങ്ക കർഷകർക്കുണ്ട്. കഴിഞ്ഞ വർഷം 50,000 ടൺ സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും 8 മാസം കൊണ്ടു കേരളം സംഭരിച്ചത് 255 ടൺ കൊപ്ര മാത്രമാണ്.
ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതായിരുന്നു പ്രശ്നം. കൊപ്രയിൽ നിന്ന് ഉൽപാദനം നടത്തുന്നവർക്കു സംഭരണത്തിന് അനുമതി നൽകില്ലെന്ന കേന്ദ്ര മാനദണ്ഡമാണു കേരളത്തിനു തിരിച്ചടിയായത്.
കേരളത്തിലെ നോഡൽ ഏജൻസിയായ കേരഫെഡ് അതോടെ പുറത്തായി. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സഹകരണ സംഘങ്ങളും സംഭരണത്തിനു തയാറായില്ല.
മാർക്കറ്റ് ഫെഡിനു കീഴിലുള്ള 5 സഹകരണ സംഘങ്ങൾ വഴിയായിരുന്നു കേരളത്തിലെ സംഭരണം. അതേ സമയം, തമിഴ്നാട്ടിൽ കൃഷിവകുപ്പു നേരിട്ടു സംഭരണത്തിനിറങ്ങിയാണ് ഈ പ്രതിസന്ധി മറികടന്നത്.
40,000 ടൺ കൊപ്രയാണു കഴിഞ്ഞവർഷം തമിഴ്നാട് സംഭരിച്ചത്. തമിഴ്നാട് സബ്സിഡി ഇനത്തിൽ 80 കോടി രൂപ നേടിയപ്പോൾ കേരളത്തിനു ലഭിച്ചത് 40 ലക്ഷത്തോളം രൂപ മാത്രം.