
കൊച്ചി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 മേയ് 19ന് നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുമ്പോള്‍ 3.56 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രില്‍ 30ലെ കണക്കനുസരിച്ച് 5,451 കോടിയായി കുറഞ്ഞുവെന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചു.
2000 രൂപയുടെ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമ സാധുതയുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നിലവില്‍ ബാങ്ക് ശാഖകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ റിസര്‍വ് ബാങ്കിന്‍റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകള്‍ വഴി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടുകള്‍ മാറാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ സാധിക്കും.
ആര്‍ബിഐ ഓഫീസുകളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്‍ഷ്വർ ചെയ്ത പോസ്റ്റ് വഴി നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസര്‍വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ ആര്‍ബിഐയുടെ പ്രത്യേക കൗണ്ടറുകള്‍ വഴി നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികള്‍ തുടരുകയാണ്.






