
മുംബൈ: ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തില്‍ സുപ്രധാന മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലോ ഹോങ്കോങ്ങിലോ പത്ത് ശതമാനം വരെ ഓഹരി പങ്കാളിത്തമുള്ള വിദേശ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ നേരിട്ട് നിക്ഷേപം നടത്താം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പുതിയ നിയമം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ്, നിര്‍മ്മാണ മേഖലകള്‍ക്ക് വലിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭാഗികമായി ഇളവ് വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം, പത്ത് ശതമാനത്തില്‍ താഴെ മാത്രം ചൈനീസ്/ഹോങ്കോങ്ങ് പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ‘ഓട്ടോമാറ്റിക് റൂട്ട്’ വഴി മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്താം.
ഈ മേഖലകളിൽ വിലക്ക്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിദേശ നിക്ഷേപം അനിവാര്യമാണ്. 2000 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം സിംഗപ്പൂര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍.
മിക്ക മേഖലകളിലും മുൻകൂർ അനുമതിയില്ലാതെ വിദേശ നിക്ഷേപം അനുവദനീയമാണെങ്കിലും ലോട്ടറി, ചൂതാട്ടം, പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപത്തിന് ഇപ്പോഴും കര്‍ശന വിലക്കുണ്ട്.
ടെലികോം, മീഡിയ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇപ്പോഴും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പുതിയ ഇളവ് വരുന്നതോടെ നിര്‍മ്മാണ മേഖലയിലെ പല പദ്ധതികള്‍ക്കും വേഗത്തില്‍ ക്ലിയറന്‍സ് ലഭിക്കുമെന്ന് വ്യവസായ ലോകം വിലയിരുത്തുന്നു.






