
കോട്ടയം: രണ്ടുവർഷം അടുക്കളകളിൽ ആശങ്കയുടെ തീകൂട്ടിയ വെളിച്ചെണ്ണയുടെ വിലയിൽ വൻ ഇടിവ്. കഴിഞ്ഞദിവസം കിലോഗ്രാമിന് 250 രൂപയ്ക്കുവരെ വിൽപ്പന നടന്നു. 2025-ൽ 500 രൂപവരെ കുതിച്ചശേഷമാണ് ഇടിവ്.
കൊപ്ര, തേങ്ങവിലയിലും ഇടിവുണ്ട്. പച്ചത്തേങ്ങ കിലോഗ്രാമിന് 80-ൽനിന്ന് 42 രൂപയിലേക്ക് കുറഞ്ഞു. ഉണക്കത്തേങ്ങ വില 52 രൂപ മാത്രം. എട്ടുമാസത്തിനിടെ 36-40 രൂപയാണ് തേങ്ങവിലയിലെ കുറവ്. കൊപ്രയ്ക്ക് 150 രൂപയിൽ താഴെയായി.
വെളിച്ചെണ്ണമില്ലുകൾ ഏറെയുള്ള തമിഴ്‌നാട്ടിലെ കാങ്കയത്ത്, മില്ലുടമകൾ വില താഴുന്നതുകണ്ട് കൂടിയതോതിൽ സ്റ്റോക്ക് വിറ്റഴിച്ചതാണ് രണ്ടുദിവസത്തിനിടെ വിലയിൽ വൻ ഇടിവുണ്ടാക്കിയത്. വേനൽകാരണം തേങ്ങ അധിക ഉണക്ക് പേടിച്ച് കർഷകർ വിറ്റുതീർത്തതും വിപണിയെ തിരുത്തി.
പശ്ചിമേഷ്യൻ യുദ്ധം കാരണം ചരക്കുനീക്കം മന്ദഗതിയിലാണ്. ചരക്കെടുത്തുവെക്കാൻ വ്യാപാരികൾ ഭയപ്പെടുന്നു. മൂല്യവർധിത ഉത്പന്നങ്ങൾക്കായി വെളിച്ചെണ്ണയെടുക്കുന്നവർ തിരക്ക് കാണിക്കാതെ ജാഗ്രത പുലർത്തുകയാണ്.
വില 250 രൂപയിലെങ്കിലും എത്തണമെന്നാണ് വ്യാപാരികളും ആഗ്രഹിച്ചത്. വിലയേറ്റത്തോടെ വിൽപ്പനയിൽ 60 ശതമാനംവരെ ഇടിവുണ്ടായതായി മൊത്തവ്യാപാരികൾ പറയുന്നു. പകരം പാമോയിൽ വരവ് ശക്തമായി. മലേഷ്യ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ഏജൻസികൾ പാമോയിലിന് വലിയ ഓഫറുകളാണ് നൽകുന്നത്.
ശരാശരി 5-7 ലക്ഷം ടണ്ണാണ് ഇന്ത്യയുടെ പ്രതിമാസ പാമോയിൽ ഇറക്കുമതി.






