
ന്യൂഡൽഹി: ടെസ്‌ല ഇൻകോർപ്പറേഷനെപ്പോലുള്ളവരെ ആകർഷിച്ച് രാജ്യത്ത് തങ്ങളുടെ കാറുകൾ വിൽക്കാനും ഒടുവിൽ നിർമ്മിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായി, പൂർണ്ണമായും നിർമ്മിച്ച ഇലക്ട്രിക് വാഹന യൂണിറ്റുകളുടെ ഇറക്കുമതിക്ക് അഞ്ച് വർഷം വരെ നികുതി കുറയ്ക്കാൻ ഇന്ത്യ ആലോചിക്കുന്നു.
അന്താരാഷ്ട്ര കാർ നിർമ്മാതാക്കൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറായാൽ, തീരുവ നിരക്കിൽ ഇളവോടെ പരിമിതകാലത്തേക്ക് കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഒരു ഇലക്‌ട്രിക് വാഹന നയത്തിനാണ് ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നതെന്ന് വാർത്താ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ നയത്തിന്റെ രൂപരേഖയെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
2021ൽ, ഓസ്റ്റിൻ ആസ്ഥാനമായുള്ള ഇവി നിർമ്മാതാവ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയിൽ തീരുവ കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളുടെ ഇറക്കുമതി മൂല്യമനുസരിച്ച്, നിലവിലെ 70%-100% പരിധിയിൽ നിന്ന് 40% വരെ നിരക്കുകൾ കുറയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദക്ഷിണേഷ്യൻ രാജ്യത്ത് ഒരു ഫാക്ടറി സ്ഥാപിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ഈ ആഴ്ച അവസാനം ഇന്ത്യൻ വ്യാപാര മന്ത്രി പിയൂഷ് ഗോയലിനെ കാണാനിടയുണ്ട്.
ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെയും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണത്തിന്റെയും മന്ത്രിതല ചർച്ചകളിൽ പങ്കെടുക്കാനാണ് ഗോയൽ സാൻ ഫ്രാൻസിസ്കോയിലെത്തിയത്.
പ്രാദേശിക ഇവി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ 2021ൽ 3.1 ബില്യൺ ഡോളർ ഇൻസെന്റീവ് പ്രോഗ്രാം ആരംഭിച്ചിരുന്നു.
ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി യുകെയിൽ നിന്നുള്ള ചില ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുന്ന കാര്യവും ഇന്ത്യ പരിഗണിക്കുന്നുണ്ട്.