
വിപണിയിലെത്തി ആറ് വർഷത്തിനു ശേഷം വിൽപ്പനയിൽ 10 ലക്ഷം യൂണിറ്റുകൾ പിന്നിട്ട് ടിവിഎസ് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡലുകളാണ് ടിവിഎസിന്റേത്. ഓല ഇലക്ട്രിക്കിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ടിവിഎസ്.
2026 ജൂൺ 11 വരെ ടിവിഎസ്സിന്റെ ഐക്യൂബും ഓർബിറ്ററും ഉൾപ്പെടെ ആകെ 10,04,148 യൂണിറ്റുകൾ വിറ്റു. അവയിൽ അവസാനത്തെ 1 ലക്ഷം യൂണിറ്റുകൾ വെറും 75 ദിവസത്തിനുള്ളിലാണ് വിറ്റത്. മാർച്ച് 28 നും ജൂൺ 10 നും ഇടയിൽ പ്രതിദിനം ശരാശരി 1,333 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.
പടിപടിയായി മുന്നേറ്റം
2020 ജനുവരിയാലാണ് ടിവിഎസ് ഇവി വിപണിയിലേക്ക് പ്രവേശിക്കുന്നത്. 5 ലക്ഷം യൂണിറ്റുകൾ എന്ന വിൽപ്പനനേട്ടം കൈവരിക്കാൻ 5 വർഷം എടുത്തിരുന്നെങ്കിൽ, ബാക്കി 5 ലക്ഷം യൂണിറ്റുകൾ വിൽക്കാൻ 16 മാസമേ വേണ്ടിവന്നുള്ളൂ. ആദ്യത്തെ 1 ലക്ഷം ആകാൻ മൂന്ന് വർഷമെടുത്തു. വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷത്തിൽനിന്നു 2 ലക്ഷമായി.
ലോഞ്ച് ചെയ്ത് 52 മാസം കഴിഞ്ഞ്, 3 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് 2024 ഏപ്രിലിൽ പിന്നിട്ടു. അവിടെനിന്നു വളർച്ചയുടെ ഒരു പടി കൂടി ഉയർന്നു. 3 ലക്ഷത്തിൽ നിന്ന് 7 ലക്ഷം യൂണിറ്റിലേക്കുള്ള കുതിപ്പ് വെറും 17 മാസം കൊണ്ട് നേടി. 7 ലക്ഷത്തിൽ നിന്ന് 8 ലക്ഷം യൂണിറ്റിലേക്കുള്ള നീക്കം വെറും മൂന്ന് മാസത്തിനുള്ളിൽ (ഒക്ടോബർ-ഡിസംബർ 2025) പൂർത്തിയായി.
ഉയരുന്ന വിൽപന ഗ്രാഫ്
ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ടിവിഎസിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. വിപണി വിഹിതവും അതനുസരിച്ചു വർധിച്ചു. 2020-ൽ 1 ശതമാനത്തിൽനിന്ന് 2022-ൽ 8 ശതമാനമായി. 2023-ൽ ആദ്യമായി 20 ശതമാനം കടന്നു (1,77,024 യൂണിറ്റുകൾ). 2025 ഏപ്രിൽ മുതൽ ടിവിഎസ് 3,15,083 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സെഗ്‌മെന്റിലെ ഒന്നാം നമ്പർ കളിക്കാരനായി. അന്നുമുതൽ ഈ സ്ഥാനം നിലനിർത്തുന്നു.
ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടർ ബിസിനസിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച വർഷമാണ് 2026. ഈ വർഷത്തിന്റെ തുടക്കം മുതൽ ജൂൺ വരെ മാത്രം 2,19,232 യൂണിറ്റുകൾ വിൽപ്പന നടത്തി. കഴിഞ്ഞ വർഷത്തെ വിൽപ്പനയുടെ 70 ശതമാനവും ഇതിനകം തന്നെ നേടിക്കഴിഞ്ഞു. 2026 മെയ് മാസത്തിൽ മാത്രം 51,605 യൂണിറ്റുകൾ വിതരണം ചെയ്തു.
2024 മെയ് മാസത്തിൽ ഓല ഇലക്ട്രിക്കിന്റെ 53,647 യൂണിറ്റുകൾക്ക് ശേഷം ഒരു ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാവ് ഇതുവരെ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന പ്രതിമാസ വിൽപ്പന കണക്കാണിത്. ഈ വർഷം 5 ലക്ഷം വാർഷിക വിൽപ്പന നേടുകയാണ് ടിവിഎസിന്റെ ലക്ഷ്യം.
പശ്ചിമേഷ്യൻ ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് പെട്രോൾ വില ഉയരുന്നതും ഈ നേട്ടത്തിന് സഹായകമായി.






