ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

വരുമാനത്തിൽ റെക്കോർഡിടാൻ ബാങ്കുകൾ

കൊച്ചി: കടന്നുപോയ സാമ്പത്തിക വർഷം ബാങ്കിങ് മേഖല കൈവരിച്ചതു ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനമായിരിക്കുമെന്ന് അനുമാനം. ബാങ്കുകളിൽ നിന്നുള്ള വരുമാനക്കണക്കുകളുടെ പ്രവാഹത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പ്രവർത്തന ഫല പ്രഖ്യാപനത്തോടെ തുടക്കമാകുകയാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്‌ ഇൻഡ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി സ്വകാര്യ മേഖലയിലെ ഏതാനും ബാങ്കുകളിൽ നിന്നു വളരെ മികച്ച പ്രവർത്തന ഫലമാണു പ്രതീക്ഷിക്കുന്നത്.

പൊതു മേഖലയിൽ നിന്നു വളരെ മികച്ച പ്രവർത്തന ഫലം പ്രതീക്ഷിക്കുന്നവയിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തുടങ്ങിയവ ഉൾപ്പെടുന്നു.

പൊതു മേഖലയിലെ ബാങ്കുകൾ 2022 – ’23 ൽ കൈവരിച്ച ആകെ അറ്റാദായം 1,00,000 കോടി രൂപയ്‌ക്കു മുകളിലായിരിക്കുമെന്നാണു കണക്കാക്കുന്നത്. 2022 – ’23ലെ ഒന്നാം ത്രൈമാസ (ക്യു 1) ത്തിൽ 15,306 കോടി രൂപയായിരുന്നു ആകെ അറ്റാദായം.

ക്യു 2 അറ്റാദായം 25,685 കോടി. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 29,175 കോടി രൂപയുടെ അറ്റാദായം നേടിയതോടെ ഒൻപതു മാസത്തെ സഞ്ചിത നേട്ടം 70,166 കോടിയിലെത്തിയിരുന്നു. 2021 – ’22 ലെ ഒൻപതു മാസ അറ്റാദായത്തെക്കാൾ 43 ശതമാനമാണു 2022 – ’23 ലെ സമാനകാല വർധന.

2015 – ’16 മുതൽ 2019 – ’20 വരെയുള്ള കാലയളവിൽ പൊതു മേഖലയിലെ ബാങ്കുകൾക്കു പറയാൻ നഷ്‌ടക്കണക്കുകൾ മാത്രമാണുണ്ടായിരുന്നത്. ആ കാലയളവിലെ സഞ്ചിത നഷ്‌ടം 2,07,329 കോടി രൂപ വരെ ഉയരുകയുണ്ടായി.

2020 – ’21 ൽ 31,820 കോടി രൂപയുടെ സഞ്ചിത ലാഭം നേടിയതോടെയാണു മുന്നേറ്റത്തിന് ആരംഭമായത്. 2016 – ’17 മുതൽ 2020 – ’21 വരെയായി കേന്ദ്ര സർക്കാർ 3,10,997 കോടി രൂപ പുനർമൂലധനമെന്ന നിലയിൽ പൊതു മേഖലയിലെ ബാങ്കുകൾക്കു നൽകിയതു മുന്നേറ്റത്തിനുള്ള കനത്ത പിന്തുണയായിരുന്നു.

കിട്ടാക്കടത്തിന്റെ അളവു കുറച്ചു കൊണ്ടുവരാൻ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകൾക്ക് ഒരേപോലെ കഴിഞ്ഞു. വരുമാനക്കണക്കുകൾ ഗണ്യമായ തോതിൽ മെച്ചപ്പെടാൻ ഇതു സഹായകമായി.

വായ്‌പ നിരക്കുകളിൽ തുടർച്ചയായി വരുത്തിയ വർധനയും ബാങ്കുകൾക്കു വലിയ നേട്ടമാണു സമ്മാനിച്ചത്.

X
Top