കൊച്ചി/ഹൗറ: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (എച്ച്സിഎസ്എല്‍) ഹൗറയിലെ നസീര്‍ഗന്‍ജില്‍ പുതുതായി നിര്‍മ്മിച്ച അത്യാധുനിക കപ്പല്‍ ശാല കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
നാസിര്‍ഗന്‍ജിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എച്ച്ഡിപിഎല്‍ കപ്പല്‍ നിര്‍മ്മാണ യാര്‍ഡ് 180 കോടി ചെലവില്‍ പുനരുജ്ജീവിപ്പിച്ചാണ് എച്ച്സിഎസ്എല്‍ സ്ഥാപിച്ചത്. ഉയര്‍ന്ന നിലവാരമുള്ള സമുച്ചയം രൂപകല്‍പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കൊച്ചി കപ്പല്‍ശാലയുടെ സാങ്കേതിക – മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് ഉപയോഗിച്ചത്.
രോഗശയ്യയിലായിരുന്ന ഒരു പൊതുമേഖലാ യൂണിറ്റിനെ മറ്റൊരു പൊതുമേഖലാ സ്ഥാപനം വഴി പുനരുജ്ജീവിപ്പിച്ച് ആധുനിക കപ്പല്‍ശാലയാക്കി മാറ്റിയത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പ്രശംസിച്ചു.
ഗംഗ – ഭാഗീരഥി – ഹൂഗ്ലി നദികൾ കടന്നുപോകുന്ന യുപി, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദേശീയജലപാത-1ലെയും, പശ്ചിമ ബംഗാള്‍, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവ ഉള്‍ക്കൊള്ളുന്ന ദേശീയജലപാത 2ലെയും ഷിപ്പിംഗിന്റെയും നാവിഗേഷന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ജല്‍ മാര്‍ഗ് വികാസ് പദ്ധതിയുടെ ഭാഗമായാണ് കപ്പല്‍ശാല പുനരുജ്ജീവിപ്പിച്ചത്.
ഒന്നാം ഘട്ടത്തില്‍ 1500-2000 ടണ്‍ കപ്പലുകളുടെ വാണിജ്യ നാവിഗേഷന്‍ ഇതുവഴി സാധ്യമാക്കും. ദേശീയ ജലപാതകളുടെ വികസനം ചരക്ക് നീക്കങ്ങള്‍, പാസഞ്ചര്‍ കപ്പല്‍ നിര്‍മ്മാണവും പ്രവര്‍ത്തനങ്ങളും, ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി പുതിയ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ആഴക്കടല്‍ മത്സ്യബന്ധന കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള അവസരവും ഇവിടെയുണ്ട്.
കേന്ദ്ര ആയുഷ് മന്ത്രി ശാന്തനു ഠാക്കൂര്‍, പാര്‍ലമെന്റ് അംഗം പ്രസൂണ്‍ ബാനര്‍ജി, കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍, കൊച്ചിൻ ഷിപ്‌യാർഡ് ഡയറക്ടര്‍മാര്‍, ചെയര്‍മാന്‍ എസ്എംപി വിനിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.