
ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധിയും വ്യോമാതിർത്തി നിയന്ത്രണങ്ങളും കണക്കിലെടുത്ത് വരും മാസങ്ങളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതുകൊണ്ട് മാത്രം നിലവിലെ സാമ്പത്തിക വെല്ലുവിളികൾ പരിഹരിക്കാൻ കഴിയില്ലെന്നും, സർവീസുകൾ പുനഃക്രമീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ വ്യക്തമാക്കി. ഇതിനോടകം തന്നെ മെയ് മാസത്തിൽ ചില സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കാരണം പ്രധാന വ്യോമപാതകളിൽ നിയന്ത്രണങ്ങൾ വന്നത് എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തുകയും ചെയ്തു.
മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ ഉടൻ ശാന്തമാകുമെന്നും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള നിർണ്ണായക റൂട്ടുകൾ വീണ്ടും തുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാംബെൽ വിൽസൺ പറഞ്ഞു.
എങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മുൻകൂട്ടിയുള്ള ഷെഡ്യൂൾ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






