
ഡൽഹി: വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ അറ്റനഷ്ടം 2022 സാമ്പത്തിക വർഷത്തിൽ 51% വർധിച്ച് 4,362 കോടി രൂപയായി. ഗതാഗതം, പരസ്യംചെയ്യൽ, വിപണനം, നിയമപരമായ ചാർജുകൾ എന്നിവ കാരണം മൊത്തം ചെലവ് വർധിച്ചതിനാലാണ് നഷ്ട്ടം വർധിച്ചത്.
2022-ൽ പരസ്യം & പ്രമോഷണൽ ചെലവുകൾ 80% വർധിച്ച് 1,946 കോടി രൂപയായി കുത്തനെ ഉയർന്നതായി ടോഫ്‌ലറിൽ ലഭ്യമായ റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു.
ഫ്ളിപ്കാർട്ട് ഇന്റർനെറ്റ്, വിൽപ്പനക്കാരിൽ നിന്ന് ശേഖരിക്കുന്ന പ്ലാറ്റ്ഫോം ഫീസ്, ഷിപ്പിംഗ്, വാഹക പരസ്യങ്ങൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെ ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു. കൂടാതെ ഈ കാലയളവിൽ മാർക്കറ്റ്‌പ്ലെയ്‌സ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 2,823 കോടിയായി തുടർന്നപ്പോൾ, പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 50% വർധിച്ച് 2,083 കോടി രൂപയായി.
അതേപോലെ കമ്പനിയുടെ ലോജിസ്റ്റിക് സേവനങ്ങളിൽ നിന്നുള്ള വരുമാനം 3,848 കോടി രൂപയായി ഉയർന്നു. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി അതിന്റെ മാർക്കറ്റ്‌പ്ലെയ്‌സ് ബിസിനസ്സിലും പുതിയ ഹെൽത്ത്‌കെയർ ബിസിനസ്സിലും ഫാഷൻ റീട്ടെയിലറായ മിന്ത്രയിലുമായി 800 മില്യൺ ഡോളറിലധികം നിക്ഷേപിച്ചു.