ആഗോള വിപണികളില് അനിശ്ചിതത്വം തുടരുമ്പോഴും രാജ്യത്തെ സൂചികകളില് അത്രതന്നെ തളര്ച്ച പ്രകടമല്ല. മാസങ്ങളോളം അറ്റ വില്പനക്കാരായിരുന്ന വന് കിടക്കാര് വീണ്ടും സജീവമായത് വിപണിയെ വീണ്ടും ചലിപ്പിക്കാന് തുടങ്ങിയിട്ടുണ്ട്. നവംബര് മാസത്തില് 15 ദിവസത്തിനിടെ 28,888 കോടി രൂപയുടെ നിക്ഷേപമാണ് ഇവര് നടത്തിയത്.
മുന്നില് ടാറ്റ സ്റ്റീൽ
വിദേശ നിക്ഷേപ സ്ഥാപനങ്ങള് കഴിഞ്ഞ പാദത്തില് ഏറ്റവും കൂടുതല് നിക്ഷേപം നടത്തിയ ഓഹരി ടാറ്റ സ്റ്റീലാണ്. 24,898 കോടി രൂപയുടെ നിക്ഷേപമാണ് അവര് നടത്തിയതെന്നാണ് കണക്കുകള്. മൊത്തം 244.42 കോടി ഓഹരികളാണ് അവര് വാങ്ങിക്കൂട്ടിയത്. ഇക്കാലയളവില് ടാറ്റ സ്റ്റീലിന്റെ ഓഹരി വിലയില് 14ശതമാനം കുതിപ്പുണ്ടാകുകയും ചെയ്തു.
ഭാരത് ഇലക്ട്രോണിക്സ്
വിദേശ നിക്ഷേപകരുടെ റഡാറില് ഉള്പ്പട്ട മറ്റൊരു കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ്. ടാറ്റ സ്റ്റീല് കഴിഞ്ഞാല് കൂടുതല് നിക്ഷേപം ഈ കമ്പനിയിലായിരുന്നു. 22,000 കോടി രൂപ മൂല്യമുള്ള 87.89 കോടി ഓഹരികളാണ് അവര് സ്വന്തമാക്കിയത്.
ഐപിഒ വിലയ്ക്ക് താഴെ വ്യാപാരം നടക്കുന്ന, പുതുതലമുറ കമ്പനികളില്പെട്ട സൊമാറ്റോയുടെ ഓഹരിയിലും വിദേശ നിക്ഷേപകര് കണ്ണുവെച്ചു. സെപ്റ്റംബര് പാദത്തിലെ കണക്കുപ്രകാരം 8,057 കോടി രൂപയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്.
139 കോടിയിലേറെ ഓഹരികള് വാങ്ങി. മൊറ്റൊരു പ്രധാന കമ്പനിയാണ് ഐടിസി. 2022ല് നിഫ്റ്റിയില് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിയാണ് ഐടിസി. 3,200 കോടി രൂപ മൂല്യമുള്ള 10.39 കോടി ഓഹരികളാണ് ഈ കാലയളവില് വിദേശ നിക്ഷേപകര് സ്വന്തമാക്കിയത്.
ബജാജ് ഫിന്സര്വ്, മാക്സ് ഹെല്ത്ത്കെയര്, ഭാരതി എയര്ടെല്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന് യുണിലിവര്, ഗെയില്(ഇന്ത്യ)തുടങ്ങിയ ഓഹരികളും വിദേശികള് കാര്യമായി വാങ്ങിക്കൂട്ടി.
രണ്ടാം പാദത്തില് ഓട്ടോ സെക്ടറാണ് മികച്ച പ്രവര്ത്തനഫലം പുറത്തുവിട്ടത്. മെച്ചപ്പെട്ട വായ്പാ വളര്ച്ചയും മികച്ച ബാലന്സ്ഷീറ്റുമുള്ള ബാങ്കിങ് സെക്ടര് മുന്നേറ്റത്തിന്റെ പാതയിലാണ്. ക്യാപിറ്റല് ഗുഡ്സ്, ഐടി എന്നീ സെക്ടറുകളും മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എണ്ണ, വാതകം, ലോഹങ്ങള്, സിമെന്റ് തുടങ്ങിയ കമ്മോഡിറ്റി വിഭാഗം ദുര്ബലമായി തുടരാന് തന്നെയാണ് സാധ്യത. ആഗോളതലത്തില് ദുര്ബല സാഹചര്യം തുടരുന്നതിനാല് ആഭ്യന്തര ഉപഭോഗവുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികള് പരിഗണിക്കുന്നതാകും ഉചിതം.