
വിയന്ന: യു.എ.ഇ.യുടെ പിന്മാറ്റത്തിനുപിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വർധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങൾ. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി അറേബ്യ, റഷ്യ, അൽജീരിയ, ഇറാഖ്, കസാഖ്സ്താൻ, കുവൈത്ത്, ഒമാൻ എന്നിവയാണ് ഉത്പാദനം കൂട്ടുന്നത്.
ഇവ ഏഴും ചേർന്ന് ജൂണിൽ പ്രതിദിനം 1.88 ലക്ഷം വീപ്പ എണ്ണ അധികമായി ഉത്പാദിപ്പിക്കും. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവില വർധിപ്പിച്ചിരിക്കെയാണ് ഈ തീരുമാനം.
എണ്ണവിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്ന് ഒപെക് പ്ലസ് ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് വെള്ളിയാഴ്ച ഒപെക് വിട്ട യു.എ.ഇ.യെക്കുറിച്ച് പരാമർശിക്കാതെയാണ് പ്രസ്താവന.
അതേസമയം, കടലാസിലെ വർധന യഥാർഥ ഉത്പാദനത്തെ കാര്യമായി സ്വാധീനിക്കില്ല എന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ പ്രതിന്ധികാരണം മുൻപ് നിശ്ചയിച്ച പരിധിയിലും കുറവാണ് ഇപ്പോഴത്തെ ഉത്പാദനം. ഫെബ്രുവരിയിൽ പ്രതിദിനം 3.673 കോടി വീപ്പയായിരുന്നു ഉത്പാദനം. മാർച്ചിൽ ഇത് 2.768 കോടി വീപ്പയായി കുറഞ്ഞു.
ഒപെക് പ്ലസ് ഇനിയും ഖനനംചെയ്തിട്ടില്ലാത്ത എണ്ണശേഖരമുള്ളത് ഗൾഫ് മേഖലയിലാണ്. ഫെബ്രുവരി 28-ന് ഇസ്രയേലും യു.എസും ചേർന്നു നടത്തിയ ആക്രമണത്തിനുതിരിച്ചടിയായി മാർച്ച് ആദ്യംമുതൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണക്കയറ്റുമതി പ്രതിസന്ധിയിലാണ്.
ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. യു.എ.ഇ.യുടെ എണ്ണയുത്പാദനം ഇനിമുതൽ ഒപെക് പ്ലസ് ക്വാട്ടയുടെ ഭാഗമല്ല.
പുതിയ പദ്ധതികൾക്ക് യു.എ.ഇ.
സമീപകാലത്തായി എണ്ണയുമായിബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിൽ ഏതാനുംവർഷംകൊണ്ട് കാര്യമായി നിക്ഷേപിച്ചിരിക്കുകയാണ് യു.എ.ഇ. അടുത്ത രണ്ടുവർഷംകൊണ്ട് പുതിയ പദ്ധതികൾക്കായി 5500 കോടി ഡോളർ (5.2 ലക്ഷംകോടി രൂപ) ചെലവിടുമെന്ന് യു.എ.ഇ.
സർക്കാരിന്റെ എണ്ണക്കമ്പനിയായ അഡ്നോക് (അബുദാബി നാഷണൽ ഓയിൽ കമ്പനി) ഞായറാഴ്ച അറിയിച്ചു.






