
ബിറ്റ്‌കോയിൻ (Bitcoin) 80,000 ഡോളർ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2026 ജനുവരിക്ക് ശേഷം ആദ്യമായാണ് ബിറ്റ്കോയിന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇന്നലെ ഏഷ്യൻ ഓഹരി വിപണികൾ വ്യാപാരം തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ 2.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി ബിറ്റ്‌കോയിൻ വില 80,515 ഡോളർ വരെ ഉയർന്നു.
വിപണിയിലെ മാറ്റങ്ങൾ
2026 ഫെബ്രുവരി 5 ന് നേരിട്ട 62,000 ഡോളർ എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് 30 ശതമാനത്തോളം നേട്ടമാണ് ബിറ്റ്കോയിന്‍ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ നിക്ഷേപകർക്കിടയിലുണ്ടായ അനുകൂല മനോഭാവവും എം.എസ്.സി.ഐ എസി ഏഷ്യ ഇൻഡക്സിലെ (MSCI AC Asia Index) മുന്നേറ്റവുമാണ് ഈ കുതിപ്പിന് ശക്തി പകര്‍ന്നത്. ഇഥർ (3.9%), എക്സ്ആർപി (2.4%), ബിഎൻബി (3.3%) തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ കറൻസികളും ബിറ്റ്‌കോയിനൊപ്പം കാര്യമായ നേട്ടത്തിലായി.
മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങൾ
യു.എസിലെ സ്‌പോട്ട് ബിറ്റ്‌കോയിൻ ഇടിഎഫുകളിലേക്ക് (ETF) വലിയ തോതിലുള്ള നിക്ഷേപമെത്തിയിരുന്നു. കുതിപ്പിന് പിന്നിലുളള പ്രധാന ഘടകങ്ങളിലൊന്ന് ഇതാണ്. കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിൽ 11 ദിവസവും ഈ ഫണ്ടുകളിലേക്ക് പണമൊഴുകി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 629.8 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഇടിഎഫുകളിൽ ഉണ്ടായത്.
സ്ഥാപനപരമായ ആവശ്യകത (Institutional demand) കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.
മാത്രവുമല്ല ക്രിപ്റ്റോ നിയമനിർമ്മാണങ്ങളിൽ (CLARITY Act) വാഷിംഗ്ടണിൽ കാര്യമായ പുരോഗതിയുണ്ടായതും ബിറ്റ്‌കോയിൻ റിസർവിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പ്രഖ്യാപനങ്ങളും വിപണിയെ കൂടുതല്‍ ശക്തമാക്കി.
ഭാവി പ്രതീക്ഷകൾ: ബിറ്റ്‌കോയിൻ അടുത്ത് തന്നെ ഒരു ലക്ഷം ഡോളർ (1,00,000) എന്ന നിലവാരത്തിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധർ കരുതുന്നത്. ഇതിനായി സവിശേഷ കാരണങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും ക്രിപ്റ്റോകോയിന്‍ വില കൂടുന്നതിനനുസരിച്ച് വിപണിയിൽ പുതിയ തരംഗങ്ങൾ സ്വയം രൂപപ്പെടുമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.






