
കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റവും വരുമാനത്തിലെ കുതിപ്പും ഇന്ത്യയിലെ ആഡംബര വാഹന മേഖലയിൽ വൻ ആവേശം സൃഷ്ടിക്കുന്നു.
ബ്രാൻഡ് മേധാവിത്വത്തിന്റെ കരുത്തും വൈവിദ്ധ്യമാർന്ന മോഡലുകളും ദീർഘകാല വിപണി പരിചയവും മുതലെടുത്ത് ഇന്ത്യയിലെ ഒന്നാം നമ്പർ ലക്ഷ്വറി കാർ ബ്രാൻഡായി മാറുകയാണ് മെഴ്സിഡസ് ബെൻസ്.
ഇന്ത്യൻ വിപണിയിലെത്തിയിട്ട് മുപ്പത് വർഷം കഴിയുമ്പോഴും സമ്പന്നരുടെ ഏറ്റവും പ്രിയങ്കരമായ കാർ ബ്രാൻഡാണ് ജർമ്മനിയിലെ മെഴ്സിഡൻസ് ബെൻസ്.
നരസിംഹ റാവുവിന്റെ കാലത്ത് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് തുടക്കമിട്ടപ്പോഴാണ് മെഴ്‌സിഡസ് ബെൻസ് ആഗോള വിപണിയിൽ അവതരിപ്പിച്ച സാധാരണ മോഡൽ കാറുകളുമായി ഇന്ത്യയിൽ പ്രവേശിച്ചത്.
ദീർഘ കാലം അതി സമ്പന്നരുടെ മാത്രം തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ട ബെൻസ് ഇന്ന് ഇന്ത്യയിലെ ഏതൊരു പ്രധാന കാർ കമ്പനികളോടും മത്സരിക്കാവുന്ന തരത്തിൽ ജനപ്രിയ ബ്രാൻഡായി മാറിയിരിക്കുന്നു.
1994ൽ ഡബ്‌ള്യു124 മോഡൽ വാഹനമാണ് മേഴ്സിഡസ് ബെൻസ് ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പുമായി കൈകോർത്ത് ഇരുപത് ലക്ഷം രൂപയ്ക്കാണ് ബെൻസിന്റെ ആദ്യ മോഡൽ ഇന്ത്യൻ വിപണിയിലെത്തിയത്.
അക്കാലത്ത് ജർമ്മനി, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കമ്പനികൾ ഇന്ത്യയിൽ എത്തിയെങ്കിലും ബെൻസ് പോലെ ഉപഭോക്താക്കളുടെ മനസ് കീഴടക്കാൻ കഴിഞ്ഞില്ല.
ബെൻസിന്റെ പ്രധാന എതിരാളികളായ ബി.എം.ഡബ്‌ള്യു, ഔഡി എന്നിവ ഇന്ത്യൻ വിപണിയുടെ പ്രാധാന്യം മനസിലാക്കുന്നതിന് വീണ്ടും പത്ത് വർഷമെടുത്തു.
കഴിഞ്ഞ വർഷം മേഴ്സിഡൻസ് ബെൻസ് ഇന്ത്യയിൽ 18,000 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇക്കാലയളവിൽ ബി.എം.ഡബ്‌ള്യു 14,000 വാഹനങ്ങളും ഔഡി 8,000 വാഹനങ്ങളും ഇവിടെ വിറ്റഴിച്ചു.
ഈ വർഷം മേഴ്‌സിഡസ് 3.3 കോടി രൂപ വിലയുള്ള എ.എം.ജി എസ്63 ഇ പെൻഫോമൻസ് എഡിഷൻ1, 3.35 കോടി രൂപ വിലയുള്ള മേഴ്സ്ഡസ് ബെൻസ് മേബാക്ക് ജി.എൽ.എസ്600 എസ്.യു.വി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
ഇതോടൊപ്പം പത്ത് പുതിയ മോഡലുകൾ കൂടി വിപണിയിൽ അവതരിപ്പിക്കാനാണ് ബെൻസ് തയ്യാറെടുക്കുന്നത്.