വാഷിങ്ടൺ: ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ.
തായ്‍വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ ചർച്ച തുടങ്ങിയതായാണ് വാർത്തകൾ.
ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഷെങ്സോയിലെ കഴിഞ്ഞ മാസം പ്രതിഷേധം ഉയർന്നിരുന്നു. ആപ്പിളിന്റെ പ്ലാന്റിലുണ്ടായ കോവിഡ് ബാധ തടയുന്നതിനിടയിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.
പ്രതിഷേധത്തിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്ന് പ്രതിഷേധക്കാർ പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്.
ആപ്പിളിനായി ഫോൺ അസംബിൾ ചെയ്യുന്ന ഫോക്സോണിന്റെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ് ഷെങ്സോയിൽ സ്ഥിതി ചെയ്യുന്നത്.
ആപ്പിളിന്റെ ഐഫോൺ പ്രോ സീരിസിന്റെ 85 ശതമാനം നിർമ്മിക്കുന്നത് ഈ ഫാക്ടറിയിലാണ്.