
തിരുവനന്തപുരം: കപ്പൽ ഗതാഗത മാനേജ്‌മെന്റ് രംഗത്തെ ആഗോളഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (MSC) ഉപകമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന് (TiL), വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കേരള സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിനുള്ള അനുമതി പത്രം കേരള സർക്കാരിന് സമർപ്പിച്ചത്. നിലവിലുള്ള കൺസെഷൻ കരാർ പ്രകാരം, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രൊമോട്ടർമാരായ അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തങ്ങളുടെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിലധികം കൈമാറാൻ സാധിക്കില്ല. ഇത് മുൻനിർത്തിയാണ് കമ്പനി ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.
49 ശതമാനം ഓഹരികൾ ടിഐഎല്ലിന് കൈമാറിയാലും, തുറമുഖത്തിന്റെ 51 ശതമാനം ഓഹരികളും ഭരണനിർവ്വഹണ നിയന്ത്രണവും അദാനി ഗ്രൂപ്പ് തന്നെ നിലനിർത്തും. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന വൻ തുക വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദാനി ഗ്രൂപ്പിനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അന്താരാഷ്ട്ര കപ്പൽ ചാലകരുമായി ബന്ധപ്പെട്ട വലിയൊരു വിദേശ നിക്ഷേപമായതിനാൽ, കരാറിന് വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ ക്ലിയറൻസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ അനുമതികളും ആവശ്യമാണ്.






