
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരമായി കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുമെന്ന് കേന്ദ്ര സർക്കാർ. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. യുപിഎ സർക്കാർ കൊണ്ടുവന്ന രണ്ടുപതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതേദിവസം ഇല്ലാതാകും.
നിലവിലെ പദ്ധതിയുമില്ല പുതിയ പദ്ധതിയുമില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജൂലൈ ഒന്നിന് പുതിയ പദ്ധതി പ്രാബല്യത്തിൽ എത്തിയാൽത്തന്നെ ഇൗ സാമ്പത്തിക വർഷം ഒമ്പത് മാസമേ തൊഴിൽ ലഭിക്കൂ.
നിലവിലെ പദ്ധതിയിൽ തൊഴിൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ സർക്കാർ ഉത്തരവാദികളായിരുന്നു. പുതിയ നിയമം ഇൗ അവകാശത്തെ ഇല്ലാതാക്കുന്നു. കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും ഇനി തൊഴിൽ ലഭിക്കുക. 60 ദിവസംവരെ തൊഴിലുറപ്പ് ജോലി നിർത്തിവയ്‍ക്കാം. ഇത് കാർഷിക സീസണുകളിൽ തൊഴിലില്ലാതാക്കും.
പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ കെട്ടിവെയ്‌ക്കുന്നതാണ് പുതിയ ബിൽ. പുതിയ പദ്ധതി പ്രകാരം വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണം.






