ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സിന്തൈറ്റ് അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന് തുടക്കമായി

  • മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
  • 20 കോടി മുടക്കിൽ കുസാറ്റിൽ സിന്തൈറ്റ് ഇന്നവേഷൻ ലാബ് സ്ഥാപിക്കും

കൊച്ചി: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എറണാകുളം ജില്ലയിൽ പൂർത്തീകരിച്ച അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്റെയും ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 20 കോടി ചെലവിട്ട് കൊച്ചി സർവകലാശാലയിൽ സിന്തൈറ്റ് സ്ഥാപിക്കുന്ന ഇന്നവേഷൻ ലാബിൻ്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
കേരളം സുഗന്ധവ്യഞ്ജന സംസ്ക്കരണത്തിൻ്റെ ആഗോള കേന്ദ്രമായി മാറിയെന്ന് മന്ത്രി പറഞ്ഞു. വൻകിട നിക്ഷേപത്തിൽ സിന്തൈറ്റ് വലിയ മാതൃകയാണ് കാണിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്കരനാട് പഞ്ചായത്തിലെ പാങ്ങോട് സിന്തൈറ്റ് ടേസ്റ്റ് പാർക്കിലാണ് സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി. വി. ജേക്കബിന്റെ സ്മരണാർത്ഥം സിവിജെ (CVJ) അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററും മുൻ വൈസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായിരുന്ന ജോർജ് പോളിന്റെ സ്മരണാർത്ഥം ജിപി (GP) സയൻസ് & ടെക്‌നോളജി സെന്ററും സ്ഥാപിച്ചിരിക്കുന്നത്. അഞ്ഞൂറിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പതിനായിരത്തോളം കാർഷിക കുടുംബങ്ങൾക്ക് ഗുണപ്രദമാവുകയും ചെയ്യുന്ന അഗ്രോ പ്രോസസിംഗ് ക്ലസ്റ്റർ 150 കോടി രൂപ മുതൽമുടക്കിലാണ് നിർമിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബെന്നി ബഹനാൻ എംപി, പിവി ശ്രീനിജിൻ എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു. സിന്തൈറ്റ് മാനേജിങ് ഡയറക്ടർ വിജു ജേക്കബ് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ് സ്വാഗതവും, ഡയറക്ടർ പൗലോ ജോർജ് നന്ദിയും പറഞ്ഞു.
സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി വി ജേക്കബിന്റെ പേരിലുള്ള സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്റർ, വിവിധ കാർഷികോത്പന്നങ്ങളുടെയും മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങളുടെയും സംസ്കരണത്തിനും ഉൽപ്പാദനത്തിനും വിപണനത്തിനും സമഗ്രമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നു. സിന്തൈറ്റ് ഗ്രൂപ്പിന്റെ വിവിധ യൂണിറ്റുകളുടെ ആവശ്യകതകൾ നിറവേറ്റുന്ന ഒരു കേന്ദ്രീകൃത ലബോറട്ടറി സൗകര്യമായാണ് ജോർജ്ജ് പോൾ സയൻസ് & ടെക്നോളജി സെന്റർ വിഭാവനം ചെയ്തിട്ടുള്ളത്. ഫെർമെന്റേഷൻ ടെക്‌നോളജി ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങൾ സുരക്ഷിതമായി നിലനിർത്താനുള്ള സേവനം ലഭ്യമാക്കുന്ന സിന്തൈറ്റ് ബയോടെക്കും ക്യാമ്പസിലുണ്ട്. സിന്തൈറ്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഗ്രേഡിയൻറ്സ്, പ്രോട്ടീൻ എക്സ്ട്രാക്ട്സ് & ബീവറേജ് സപ്ലിമെൻറ്സ്, സ്‌പൈസസ്-സ്‌പൈസ് ഓയിൽസ്-എക്സ്ട്രാക്ട്സ്, കളിനറി പ്രൊഡക്ട്സ് & നാചുറൽ കളേഴ്സ് എന്നിങ്ങനെ 4 വ്യത്യസ്ത യൂണിറ്റുകൾ സിവിജെ അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിൽ പ്രവർത്തിക്കുന്നു. ഗ്രൂപ്പ് കമ്പനികളായ സിജ്മാക് എക്‌സ്‌പോർട്ട്‌സ്, ഇന്റർഗ്രോ ബ്രാൻഡ്‌സ് എന്നിവയുടെ നിർമാണ യൂണിറ്റുകളും ക്ലസ്റ്ററിന്റെ ഭാഗമാണ്.
ഫാം ഗേറ്റ് മുതൽ ഉപഭോക്താവ് വരെ നീളുന്ന സംയോജിതവും സമ്പൂർണവുമായ ഭക്ഷ്യസംസ്കരണ-സംരക്ഷണ ശൃംഖല സൃഷ്ടിക്കാനും കർഷക കൂട്ടായ്മകളെ വിപണിയുമായി ഫലപ്രദമായി ബന്ധിപ്പിക്കാനും ഉതകുന്ന അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ സിന്തൈറ്റ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വിജു ജേക്കബ് പറഞ്ഞു. ഭക്ഷ്യസുരക്ഷ, മെച്ചപ്പെട്ട പോഷകാഹാരം, ഉത്പന്നങ്ങൾക്ക് ദൈർഘ്യമേറിയ ഷെൽഫ് ലൈഫ് തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ കൂടുതൽ വൈവിധ്യമാർന്ന അവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് പദ്ധതിയെന്ന് സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് വ്യക്തമാക്കി.
1972ൽ കോലഞ്ചേരിയിലെ കടയിരുപ്പിൽ ആരംഭിച്ച സിന്തൈറ്റ് ഇന്ന് സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളായ ഒലിയോറെസിൻസിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ്. ഒലിയോറെസിന്റെ ആഗോള വിപണിയുടെ മൂന്നിലൊന്നും സിന്തൈറ്റിന്റെതാണ്. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, യുക്രൈയ്ൻ, ബ്രസീൽ എന്നീ രാജ്യങ്ങളിലും നിർമാണ കേന്ദ്രങ്ങളുള്ള സിന്തൈറ്റ് ഗ്രൂപ്പിന് മൂവായിരം കോടി രൂപയോളം വാർഷിക വിറ്റുവരവുണ്ട്.

X
Top