
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിംഗ് മേഖല വരും വർഷങ്ങളിൽ മിതമായ വളർച്ചാ നിരക്കിലേക്ക് പ്രവേശിക്കുമെന്ന് Way2Wealth-ന്റെ ഏറ്റവും പുതിയ തീമാറ്റിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2027 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ വായ്പാ വളർച്ച 12-13 ശതമാനമായി കുറയുമെന്നാണ് പ്രവചനം.
വിപണിയിലെ ലിക്വിഡിറ്റി കുറയുന്നതും വായ്പകൾക്കുള്ള ഡിമാൻഡിലുണ്ടായ ഇടിവുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാങ്കുകളുടെ ആരോഗ്യസൂചികയായ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം നിലവിലെ 82 ശതമാനത്തിൽ നിന്ന് 79-80 ശതമാനത്തിലേക്ക് താഴുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ബാങ്കുകളിൽ സാധാരണയായി കണ്ടുവരാറുള്ള സ്ഥിര നിക്ഷേപങ്ങളോടുള്ള താൽപ്പര്യം ഇന്ത്യക്കാരിൽ കുറഞ്ഞുവരുന്നതായാണ് കണ്ടെത്തൽ. രാജ്യത്തെ സാമ്പത്തിക സമ്പാദ്യ മേഖലയിൽ ഒരു ഘടനാപരമായ മാറ്റം സംഭവിച്ചുകഴിഞ്ഞു.
18 കോടിയിലധികം വരുന്ന ഡീമാറ്റ് അക്കൗണ്ടുകളും, പ്രതിമാസം 32,000 കോടി രൂപ കടക്കുന്ന എസ്‌ഐപി നിക്ഷേപങ്ങളും ഇതിന് തെളിവാണ്. പുതിയ തലമുറ തങ്ങളുടെ സമ്പാദ്യം ഓഹരി വിപണിയിലേക്കും ഡിജിറ്റൽ നിക്ഷേപങ്ങളിലേക്കും മാറ്റുന്നതിനാൽ, കുറഞ്ഞ ചിലവിലുള്ള നിക്ഷേപങ്ങൾ കണ്ടെത്താൻ ബാങ്കുകൾ വിയർക്കും.
വായ്പാ വളർച്ച കുറയുന്നതോടൊപ്പം ബാങ്കുകളുടെ ലാഭക്ഷമതയിലും ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മാർജിനുകളിൽ കാര്യമായ സമ്മർദ്ദം അനുഭവപ്പെടുമെങ്കിലും 2027-ഓടെ ഇത് ഭാഗികമായി മെച്ചപ്പെട്ടേക്കാം.
കൂടാതെ, ബാങ്കുകളുടെ സിഡി അനുപാതം 85 ശതമാനത്തിന് മുകളിലേക്ക് പോയാൽ റിസർവ് ബാങ്കിന്റെ കർശനമായ നിയന്ത്രണങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വായ്പാ വിതരണത്തിൽ ബാങ്കുകൾ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.






