
മുംബൈ: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) മേധാവി മാധബി പുരി ബുച്ചിനെതിരെയുള്ള(Madhabi Puri Buch) ആരോപണങ്ങള്‍ പാർലമെന്റി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി(Public Accounts Committee)(പിഎസി) അന്വേഷിച്ചേക്കും.
ഈ മാസം അവസാനത്തോടെ അവരെ വിളിച്ചുവരുത്തിയേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഓഗസ്റ്റ് 29ന് ചേർന്ന സമിതിയുടെ ആദ്യയോഗത്തില്‍ സെബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബുച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷണിക്കണമെന്ന് നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് അജണ്ടയില്‍ ചേർത്തത്.
വിപണി റെഗുലേറ്ററായ സെബിക്കും മേധാവിയായ മാധബി പുരി ബുച്ചിനുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളില്‍ അംഗങ്ങള്‍ പലരും ആശങ്ക രേഖപ്പെടുത്തിയതിനെ തുടർന്നാണ് യോഗത്തില്‍ ഇത് ചേർത്തത്.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അധ്യക്ഷനായ സമിതിയില്‍ എൻഡിഎയിലെയും പ്രതിക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിലെയും അംഗങ്ങളുണ്ട്.
ആരോപണങ്ങള്‍ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നത് ഹിൻഡെൻബെർഗിന്റെ ആരോപണം ഉയർന്നപ്പോള്‍ മുതലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യമാണ്.
അദാനി ഗ്രൂപ്പിനെതിരെ ഹിൻഡെൻബെർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സെബി അന്വേഷണം നടത്തിയിരുന്നു. ഇത് ഭിന്ന താല്‍പര്യ(കോണ്‍ഫ്ളിക്‌ട് ഓഫ് ഇന്ററസ്റ്റ്)ത്തിന്റെ ഭാഗമായിവരുമെന്ന് ബുച്ചിനെതിരെ ആരോപണമുയർന്നിരുന്നു.