ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഡോളറിന് മുന്നിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ രൂപ; കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം

ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി. ഡോളറിനെതിരെ 255 രൂപയായാണ് മൂല്യം ഇടിഞ്ഞത്. രാജ്യാന്തര നാണ്യനിധിയിൽനിന്ന് (ഐഎംഎഫ്) കൂടുതൽ വായ്പ ലഭിക്കുന്നതിന് എക്സചേഞ്ച് റേറ്റിൽ അയവു വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞത്. 24 രൂപയാണ് ഒറ്റദിവസം ഇടിഞ്ഞത്.

കറൻസി റേറ്റിൻമേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കപ്പെടട്ടെയെന്നും ഐഎംഎഫ് പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യൻ ഡോളർ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ.

കഴിഞ്ഞ വർഷം അനുവദിച്ച പണം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
സാമ്പത്തിക മാന്ദ്യത്തിൽ പാക്കിസ്ഥാൻ നട്ടംതിരിയുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർധിച്ചു. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് ചിലയിടങ്ങളിൽ. പലയിടത്തും ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷണ സാധനങ്ങൾക്കുവേണ്ടി ജനം തമ്മിലടിക്കുന്നതിന്റെയുൾപ്പെടെയുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാക്കിസ്ഥാനിൽ മിക്കയിടത്തും വൈദ്യുതി മുടങ്ങി. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് ചെലവു ചുരുക്കൽ പദ്ധതികളും ഷഹബാസ് ഷരീഫ് സർക്കാർ അവതരിപ്പിച്ചു. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നത്.

X
Top