
ദുബായ്: ഹോർമുസ് കടലിടുക്ക് തുറന്നാലുടൻ ദ്രവീകൃത പ്രകൃതിവാതക(എൽഎൻജി) ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ തീരുമാനിച്ചു. ഇറാന്റെ വ്യോമാക്രമണത്തിൽ പ്ലാന്റുകൾ തകർന്നതോടെ ഉൽപാദനം കുറച്ചത് ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ, കുറഞ്ഞ കാലം കൊണ്ടുതന്നെ നാശനഷ്ടം ഒരു പരിധി വരെ അതിജീവിച്ചതോടെയാണ് ആദ്യ മാസം 50 ശതമാനവും രണ്ടാം മാസം 80 ശതമാനവുമായി കൂട്ടാൻ തീരുമാനിച്ചത്.
ഖത്തറിൽ നിന്ന് എൽഎൻജി വാങ്ങുന്ന കമ്പനികൾക്കും രാജ്യങ്ങൾക്കും ഖത്തർ എനർജി കമ്പനി ശുഭസൂചന നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 20% പുനഃസ്ഥാപിക്കാൻ അഞ്ചു വർഷമെങ്കിലും വേണ്ടിവന്നേക്കും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആദ്യ ആഴ്ചകളിലാണു ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് വ്യോമാക്രമണത്തിൽ തകർന്നത്. ഖത്തറിലെ റാസ് ലഫാൻ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഖത്തർ എനർജിയുടെ പ്ലാന്റിൽ നിന്നാണ് ആഗോള വാതക കയറ്റുമതിയുടെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്നത്.
പ്ലാന്റ് തകർന്നതോടെ ചൈന, കൊറിയ അടക്കമുള്ള രാജ്യങ്ങളിലെ ഇലക്ട്രോണിക് ഫാക്ടറികൾ ഗുരുതര ഊർജ പ്രതിസന്ധിയിലായിരുന്നു. 3 മാസത്തിലേറെ പ്രവർത്തനം നിലച്ച പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഒരുക്കങ്ങൾ ഏപ്രിലിൽ തന്നെ തുടങ്ങിയിരുന്നു. കുറഞ്ഞ അളവിലുള്ള ഉൽപാദനം വിജയിച്ചു. ലോകത്തെ ഇന്ധന ക്ഷാമം കുറയ്ക്കാനുള്ള നിർണായക ചുവടുവയ്പ് വിപണിക്കും ആവേശം പകരും.
ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച പൂർണമായും തുറക്കുമെന്ന പ്രതീക്ഷയിലാണു നിലവിൽ ഗൾഫ് രാജ്യങ്ങൾ. യുഎഇയുടെ വാതക ഉൽപാദന പ്ലാന്റ് അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) കൂടി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചാൽ ഊർജ പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള വഴി തെളിയും.
ഗൾഫ് രാജ്യങ്ങളുമായി വൈദ്യുതി ബന്ധത്തിന് ഇറാൻ
ദുബായ്∙യുദ്ധം അവസാനിക്കുന്നതോടെ ഖത്തറുമായി വൈദ്യുതി പങ്കിടുമെന്ന് ഇറാൻ അറിയിച്ചു. വൈദ്യുതി ഗ്രിഡ് ഖത്തറുമായി ബന്ധിപ്പിക്കുന്നതിനുള്ള വിശദ പഠനം പൂർത്തിയായെന്നും പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതായും അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളുമായി വൈദ്യുതി പങ്കിടുന്നതും സജീവ പരിഗണനയിലാണ്.
വിശ്വസിക്കാമോ; സംശയിച്ച് ഷിപ്പിങ് കമ്പനികൾ
ദുബായ്∙വെള്ളിയാഴ്ച ഹോർമുസ് കടലിടുക്ക് തുറന്നാലും കപ്പൽ ഗതാഗതം പൂർവ സ്ഥിതിയിലാകാൻ മാസങ്ങൾ എടുക്കും. കരാറിന്റെ വിശ്വാസ്യത ഉറപ്പു വരുത്താൻ സമയം വേണമെന്നാണു പ്രധാന ഷിപ്പിങ് കമ്പനികളുടെ നിലപാട്.






