
ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എ.ഐ പ്രവർത്തന ശൈലിയില്‍ വലിയ മാറ്റത്തിനൊരുങ്ങുന്നുവെന്ന് സൂചനകള്‍.
സോഫ്റ്റ്വെയറിന് പുറമെ ഹാർഡ്വെയറിലേക്കുമുള്ള ചുവടുമാറ്റത്തിനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഓപ്പണ്‍ എ.ഐ സിഇഒ സാം ഓള്‍ട്ട്മാനും ആപ്പിള്‍ ഡിസൈനർ ജോണി ഐവും സംയുക്തമായി തുടക്കംകുറിച്ച സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കാനുള്ള ചർച്ചകളടക്കം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ആധുനിക എ.ഐ ഡിവൈസുകളുടെ നിർമാണമാണ് 500 മില്യണ്‍ അമേരിക്കൻ ഡോളറിന്റെ ഏറ്റെടുക്കലിന്റെ മുഖ്യലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നു.
ടച്ച് സ്ക്രീനിന് പകരം ശബ്ദത്തെയും എ.ഐയേയും ആശ്രയിക്കുന്ന സ്ക്രീൻ ഇല്ലാത്ത ഫോണാണ് ഓപ്പണ്‍ എ.ഐ വിപണിയിലിറക്കാൻ ലക്ഷ്യമിടുന്ന അത്യാധുനിക എ.ഐ ഡിവൈസില്‍ പ്രധാനമെന്നാണ് സൂചന.
സ്ക്രീൻ ഇല്ലാത്ത ഫോണ്‍ എന്ന ആശയം തന്നെ വലിയ ആകാംക്ഷ ഉയർത്തുന്നതാണെങ്കിലും ഇത്തരത്തില്‍ ഒന്നിന്റെ നിർമാണ-വികസന പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന വാർത്തകള്‍ ഓപ്പണ്‍ എ.ഐ ഏറ്റെടുക്കാനിരിക്കുന്ന സ്റ്റാർട്ടപ്പ് കമ്ബനി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
എങ്കിലും എ.ഐ പവേഡ് ഗാഡ്ജറ്റുകളുടെ വികസന പ്രവർത്തനങ്ങളിലാണ് കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
എ.ഐ മുൻനിർത്തിയുള്ള കമ്ബ്യൂട്ടിങ് ഡിവൈസിന്റെ പണിപ്പുരയിലാണ് ഓള്‍ട്ട്മാനും ഐവുമെന്ന് 2023 സെപ്റ്റംബറില്‍തന്നെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.
ആപ്പിള്‍ ഉത്പന്നങ്ങളായ ഐഫോണ്‍, ഐമാക്, ഐപാഡ് എന്നിവയുടെ രൂപകല്‍പ്പനയില്‍ നിർണായക പിന്തുണ നല്‍കിയ വ്യക്തിയാണ് ഐവ്. നിലവിലുള്ള സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് ആസക്തിയുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നതും കൂടുതല്‍ അനായാസം ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഒന്നാണ് അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ളത് എന്നാണ് മാധ്യമ റിപ്പോർട്ടുകള്‍.
ഈ പദ്ധതിക്ക് നിക്ഷേപകരുടെ വൻപിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആപ്പിള്‍ സഹസ്ഥാപകനായിരുന്ന അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറൻ പവല്‍ ജോബ്സടക്കം നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചനകള്‍.
പദ്ധതിയുടെ സാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളുമായി മാത്രമല്ല മുൻനിര എൻജിനിയർമാരുമായും ഡിസൈനർമാരുമായുമടക്കം ഓപ്പണ്‍ എ.ഐ പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
നിർമിതബുദ്ധിയുടെ മേഖലയില്‍ ഗൂഗിളില്‍നിന്നും മെറ്റയില്‍നിന്നുമടക്കം ഓപ്പണ്‍ എ.ഐ വെല്ലുവിളി നേരിടുന്നുണ്ട്.
വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനിടയുള്ള ഉപകരണം വികസിപ്പിക്കുന്നതിലൂടെ എ.ഐ രംഗത്തുള്ള ആധിപത്യം നിലനിർത്താൻ കഴിയുമെന്നാണ് ഓപ്പണ്‍ എ.ഐ കണക്കുകൂട്ടൂന്നത്.