2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ട്രംപിന്റെ ഭീഷണിയിൽ വെട്ടിലായി നയാര എനർജി; ഗുജറാത്തിലെ പ്ലാന്റിന്റെ ഭാവി തുലാസിൽ

ന്ത്യയും അമേരിക്കയും വമ്പൻ വ്യാപാര ഡീൽ പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പല കടുത്ത നിബന്ധനകളും തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്ക്. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാകാത്തതിനെ തുടർന്ന് റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ രണ്ട് വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഗുജറാത്തിലെ ജാംനഗറിൽ റിഫൈനറിയുള്ള സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി, ഏറ്റവുമധികം എണ്ണ വാങ്ങിയിരുന്നത് റഷ്യയിൽ നിന്നായിരുന്നു. മാത്രമല്ല, റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള കമ്പനിയുമാണ് നയാര. ട്രംപിന്റെ ഉപരോധം വന്നതോടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനും സംസ്കരിച്ച് വിൽക്കാനും കഴിയാത്ത സ്ഥിതിയിലായി നയാര. എങ്കിലും, പരിമിതമായ അളവിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നയാര തുടർന്നിരുന്നു.

ട്രംപിന്റെ ഉപരോധം വരുംമുൻപ് യൂറോപ്യൻ യൂണിയനും നയാര എനർജിക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ നേരിട്ട് ഉപരോധം ബാധകമാക്കിയ ഇന്ത്യൻ കമ്പനിയും നയാരയായിരുന്നു. കഴിഞ്ഞദിവസം ഇന്ത്യയും യുഎസും തമ്മിൽ പ്രഖ്യാപിച്ച വ്യാപാരഡീലും നയാരയെ വെട്ടിലാക്കിയിട്ടുണ്ട്.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ ഈ വ്യവസ്ഥ ലംഘിച്ചാൽ 25% പിഴച്ചുങ്കം പുനഃസ്ഥാപിക്കുമെന്ന മുന്നറിയിപ്പും നൽകിയതാണ് തിരിച്ചടി.
ഫലത്തിൽ, നയാര തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യയ്ക്കുമേൽ 25% തീരുവ ട്രംപ് വീണ്ടും അടിച്ചേൽപ്പിക്കും.

അതേസമയം, ഒറ്റയടിക്ക് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുക ഇന്ത്യയ്ക്ക് പ്രായോഗികമല്ലെന്ന വിലയിരുത്തലുണ്ട്. ഇപ്പോഴും ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ മൂന്നിലൊന്നും വരുന്നത് റഷ്യയിൽ നിന്നാണ്. പല ഇന്ത്യൻ കമ്പനികളും അടുത്ത 2 മാസത്തേക്കുള്ള റഷ്യൻ എണ്ണയ്ക്ക് മുൻകൂർ ഓർഡർ നൽകിയിരുന്നു. ഇതു റദ്ദാക്കുന്നത് കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കും.

ഘട്ടംഘട്ടമായി റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാനാകും ഇന്ത്യ ശ്രമിച്ചേക്കുക. മറ്റൊന്ന്, യുഎസുമായി ചർച്ച ചെയ്ത് ഇളവുകൾ‌ നേടാൻ ഇന്ത്യ ശ്രമിച്ചേക്കും. നയാര എനർജിക്ക് മാത്രമായി ഇളവുകൾ നേടിയെടുക്കാനുള്ള ശ്രമവും നടത്തിയേക്കുമെന്നാണ് സൂചനകൾ. കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

X
Top