
വായ്പാ ആവശ്യത്തില് കുതിപ്പുണ്ടായതോടെ പണലഭ്യതാ ഭീതിയില് ബാങ്കുകള്. വായ്പാ വളര്ച്ചയോടൊപ്പം നിക്ഷേപവരവില് കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്.
പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്വലിക്കാന് റിസര്വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
ഇതേതുടര്ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള് നിക്ഷേപ പലിയില് കാര്യമായ വര്ധനവരുത്താന് തയ്യാറായത്. വിപണിയില് രൂപപ്പെട്ട പ്രത്യേക സാഹചര്യം നിക്ഷേപകര്ക്ക് നേട്ടമാകുകയും ചെയ്തു. ആവശ്യത്തിന് പണം ലഭ്യമാകുന്നതുവരെ പലിശ ഉയരാനാണ് സാധ്യത.
ഒക്ടോബര് 21വരെയുള്ള കണക്കുപ്രകാരം 128.9 ലക്ഷം കോടി രൂപയാണ് ബാങ്കുകള് വായ്പ നല്കിയത്. വായ്പാ വളര്ച്ച 17.9ശതമാനമാണെന്ന് ആര്ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള് വ്യക്തമാക്കുന്നു. ഒമ്പതുവര്ഷത്തിനിടയിലെ ഉയര്ന്ന വാര്ഷിക വളര്ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്ച്ചയില് കാര്യമായ കുറവുണ്ടാകുകയും ചെയ്തു. വാര്ഷിക വളര്ച്ച 9.5ശതമാനത്തിലൊതുങ്ങി.
റീട്ടെയില് വായ്പകളോടൊപ്പം കോര്പറേറ്റുകള്ക്കിടയിലെ മൂലധന ഡിമാന്റ് പെട്ടെന്ന് വര്ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് റേറ്റിങ് ഏജന്സിയായ കെയര് എഡ്ജ് വിലയിരുത്തുന്നു. വായ്പാ ആവശ്യകത വര്ധിച്ചതോടെ ബാങ്കുകള് നിക്ഷേപ പലിശയും ഉയര്ത്തിതുടങ്ങി.
1.15ശതമാനം വര്ധനവാണ് നിക്ഷേപ പലിശയില് ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചത്. നവംബര് അഞ്ചുമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ആക്സിസ് ബാങ്ക് എഫ്ഡി പലിശ കൂട്ടുന്നത്.
എസ്ബിഐ ആകട്ടെ 25 മുതല് 80 ബേസിസ് പോയന്റ് വരെയാണ് പലിശ വര്ധിപ്പിച്ചത്. ഒക്ടോബര് 15ന് 10-20 ബേസിസ് പോയന്റിന്റെ വര്ധനയ്ക്കു പിന്നാലെ ഒക്ടോബര് 22നായിരുന്നു രണ്ടാമത്തെ വര്ധന.
നിലവിലെ സാഹചര്യം പരിഗണിച്ചാല് നിക്ഷേപ പലിശ ഇനിയും വര്ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്. പലിശ നിരക്ക് കുറച്ചുകൂടി ഉയര്ന്നശേഷം സ്ഥിരതയാര്ജിക്കുമെന്നാണ് നിരീക്ഷണം.
കോവിഡിനെ തുടര്ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നിതിനാണ് റിസര്വ് ബാങ്ക് നിരക്ക് കുത്തിനെ കുറച്ചത്. അതോടെ നിക്ഷേപ പലിശ എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു.