കൊച്ചി: വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയായഫ്ളൈ 91 ആദ്യ പറക്കൽ നടത്തി.
ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമുള്ള സർവീസാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയത്.
മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങുമെന്ന് ഫ്ലൈ 91 വക്താവ് പറഞ്ഞു. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും.
കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിൽ നിന്ന് മാത്രമാണ് ലക്ഷദ്വീപിലേക്ക് വിമാന സർവീസുള്ളത്.
നിലവിൽ 70 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാണ് സർവീസുകൾ നടത്തുകയെന്ന് മനോജ് ചാക്കോ പറഞ്ഞു.
നാല് മാസത്തിനുള്ളിൽ ആറ് പുതിയ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.