
തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം. ടിക്കറ്റിതര വരുമാനവും ചേർത്താണിത്. പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ കലക്‌ഷൻ കുറഞ്ഞ മാസമായിട്ടും എട്ടുകോടിയിൽ താഴെപ്പോയില്ല. മുൻവർഷത്തിൽ ഏഴുകോടിയിൽ താഴെയായിരുന്നിത്. ഓഫ് റോഡ് കുറച്ചും തിരക്കുള്ള റൂട്ടിൽ കൂടുതൽ ബസ് ഓടിച്ചുമാണ് നേട്ടം കൊയ്‌തത്.
എല്ലാ ഡിപ്പോയും പ്രവർത്തന ലാഭത്തിലാണ്. ബജറ്റ് ടൂറിസം സെൽ വഴി നിരവധി വിനോദയാത്രകൾ പ്ലാൻ ചെയ്‌തിരുന്നു. കുറഞ്ഞ ചെലവിൽ ഗോവയിലേക്കുള്ള യാത്രവരെ ആരംഭിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിൽ പഠിതാക്കൾ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത് കാത്തിരിക്കുകയാണ്.
കിഴക്കേക്കോട്ടയിൽ ആറുമാസത്തേക്ക് ബുക്കിങ്ങായി. ബിൽഡിങ്ങിൽനിന്നുള്ള വാടകയ്‌ക്ക് പുറമേ ബജറ്റ് ടൂറിസം സെല്ലും, ഡ്രൈവിങ് സ്‌കൂളുമാണ് ടിക്കറ്റിതര വരുമാനം കൂടുതൽ നൽകുന്നത്. ജനുവരി അഞ്ചിന് 12.18 കോടി നേടി കെഎസ്‌ആർടിസി റെക്കോർഡിട്ടിരുന്നു.
ടിക്കറ്റിതര കലക്‌ഷന് പുറമേയാണിത്. നിലവിൽ 5653 ബസ്സാണ് കെഎസ്‌ആർടിസിക്കുള്ളത്. അതിൽ 552 എണ്ണം സ്വിഫ്‌റ്റിന്റേതാണ്. 2024ൽ ശരാശരി പ്രതിദിനം 19.84 ലക്ഷം യാത്രക്കാരാണ് ഉണ്ടായത്. 2025ൽ അത് 20.27 ലക്ഷമായി ഉയർന്നു. ഇൗവർഷം അത് 22 ലക്ഷമായി.






