ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബും ഏപ്രില്‍ മൂന്നിന് തുറക്കും

കൊച്ചി: കൊച്ചിക്ക് പുതിയ മുഖവും ജീവശ്വാസവും നല്‍കാന്‍ വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബുമെന്ന നവീന ആശയവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന സംരഭകന്‍ വീണ്ടും എത്തുന്നു.

നഗരജീവിതത്തില്‍ വീര്‍പ്പുമുട്ടുന്നവര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ അകറ്റി ആരോഗ്യകരമായ ജീവിതം പ്രദാനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന വെല്‍നസ് പാര്‍ക്കും ഇവന്റ് ഹബ്ബും അടങ്ങുന്ന ‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ ഏപ്രില്‍ രണ്ടിന് വൈകുന്നേരം 4.30 ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ മൂന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. കൊച്ചി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരത് മാതാ കോളജിന് എതിര്‍വശത്ത് 11 ഏക്കര്‍ സ്ഥലത്താണ് ”ചിറ്റിലപ്പിള്ളി സ്‌ക്വയര്‍” എന്ന വെല്‍നെസ്സ് പാര്‍ക്കിന്റെയും ഇവന്റ് ഹബ്ബിന്റെയും നിര്‍മ്മാണം രണ്ടര വര്‍ഷം കൊണ്ടു പൂര്‍ത്തിയായിരിക്കുന്നത്.

നഗര തിരക്കുകളില്‍ നിന്നും ദൈനംദിന ജീവിതത്തിലെ വിവിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാറി പൊതുജനങ്ങള്‍ക്ക് എല്ലാം മറന്ന് ഒത്തു ചേരാനും സന്തോഷിച്ചുല്ലസിക്കാനുമായി വിഭാവനം ചെയ്തിരിക്കുന്ന വേദിയാണ് ”ചിറ്റിലപ്പിള്ളി സ്‌ക്വയര്‍” എന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലാഭം ലക്ഷ്യമാക്കിയുള്ളതല്ല ചിറ്റിലപ്പിള്ളി സ്‌ക്വയര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍നസ് പാര്‍ക്ക്, ഇവന്റ് ഹബ്ബ്, ഭക്ഷണശാല എന്നിങ്ങനെ 145 കോടി ചെലവില്‍ ഒരു കുടക്കീഴില്‍ എല്ലാ സൗകര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആനന്ദവും, ആരോഗ്യവും, ആഘോഷവും ആണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു. 11 ഏക്കറില്‍ എട്ട് ഏക്കറില്‍ ആണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്.ബാക്കിയുള്ള മൂന്നു ഏക്കറില്‍ ഭാവിയില്‍ ഡെവലപ്‌മെന്റ് നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

സൗകര്യങ്ങള്‍ കൂടി വരുന്തോറും പല കാരണങ്ങളും കൊണ്ട് ജനങ്ങളുടെ ആരോഗ്യം കുറഞ്ഞുവരികയാണ്.അതിനൊക്കെ ഒരു പരിഹാരം മെന്ന നിലയിലാണ് വ്യായാമത്തിനും മറ്റും കൂടുതല്‍ സൗകര്യം നല്‍കുന്ന വിധത്തില്‍ ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.കുട്ടികള്‍ക്ക് കോച്ചിന്റെ സഹായത്തോടെ നീന്തല്‍ അടക്കം പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒപ്പം അവരുടെ ആത്മധൈര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ അഡ്വഞ്ചര്‍ സ്‌പോര്‍ടസും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാഭം ലക്ഷ്യമാക്കിയുള്ള പദ്ധതിയല്ല ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

സാധാരണക്കാര്‍ക്ക് സാധിക്കുന്ന വിധത്തിലുള്ള ഫീസാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യസംരക്ഷണം, സാഹസികത, കായിക വിനോദം എന്നിവയാണ് പ്രധാനമായും വെല്‍നസ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നത്.

മനോഹരമായ പൂന്തോട്ടങ്ങള്‍ക്ക് ചുറ്റിലുമായി ആധുനിക രീതിയിലുള്ള ഉപകരണങ്ങളോടുകൂടിയ ഓപ്പണ്‍ ജിം, നടക്കാനും ഓടാനും സൈക്ലിംഗിനും സൗകര്യമുള്ള ട്രാക്കുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സാധാരണ സൈക്കിംളിംഗ് കൂടാതെ ഫാമിലി സൈക്ലിംഗ്, ഡ്യുയറ്റ് സൈക്ലിംഗിനുള്ള സൗകര്യവും ഉണ്ട്.

സമ്മര്‍ദ്ദമകറ്റുകയെന്ന ലക്ഷ്യത്തോടെ സ്വാഭാവിക രീതിയില്‍ ശുദ്ധവായു ശ്വസിക്കാവുന്ന വിധത്തിലുള്ള പ്രകൃതി സുന്ദരമായ ഉദ്യാനമാണ് മറ്റൊരു പ്രത്യേകത. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഡബിള്‍ ലെവല്‍ റോപ്പ് കോഴ്‌സ്, സിപ്പ്‌ലൈന്‍, റോക്ക് ക്ലൈംബിംഗ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദത്തിന്റെ ഭാഗമായി ആധുനിക രീതിയിലുളള ക്രിക്കറ്റ് ബാറ്റിംഗ് പിച്ച്, ബാസ്‌ക്കറ്റ് ബോള്‍/വോളി ബോള്‍ കോര്‍ട്ടും, റോളര്‍ സ്‌കേറ്റിംഗ് ട്രാക്കും ഇവിടെയുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം നീന്തല്‍ക്കുളങ്ങളും സജ്ജമാണ്. കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനായി വിവിധ വിനോദ ഉപകരണങ്ങള്‍ അടക്കം പ്രത്യേക ഏരിയ തന്നെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ട്രാഫിക് നിയമ ബോധവല്‍ക്കരത്തിനായുള്ള ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കാണ് മറ്റൊരു പ്രത്യേകത. ഒപ്പം കുട്ടികള്‍ക്കായി ശലഭോദ്യാനം, ഫിഷ് പോണ്ട്, ബേഡ്‌സ് പോണ്ട്, വിവിധങ്ങളായ ഗെയിമുകള്‍ അടക്കം ഇവിടെ സജജമാണ്.

കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന വിധത്തില്‍ സ്വാഭാവിക രീതിയിലുള്ള ലാന്‍ഡ് സ്‌കേപ്പ് മറ്റൊരു ആകര്‍ഷണമാണ്.വിവാഹം, കോര്‍പ്പറേറ്റ് ഇവന്റുകള്‍, ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍, എക്‌സിബിഷനുകള്‍, സംഗീത, സിനിമാ നിശകള്‍, അവാര്‍ഡ് ഷോകള്‍ തുടങ്ങിയവയക്ക് അനുയോജ്യമായ ആധുനിക രീതിയിലുള്ള മള്‍ട്ടിപര്‍പ്പസ് കണ്‍വെന്‍ഷന്‍ ഹാളുകള്‍ ഇവന്റ് ഹബ്ബില്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബങ്ങള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ഒന്നിച്ചു കൂടുന്നതിനും ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും അനുയോജ്യമായ വിധത്തിലും പല വലിപ്പത്തിലും ക്രിമീകരിക്കാവുന്നവയാണ് കണ്‍വെന്‍ഷന്‍ സെന്ററുകള്‍. കൂടാതെ ഓപ്പണ്‍ ഏരിയയില്‍ എക്‌സിബിഷനുകളും പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.കൂടാതെ താമസിക്കുന്നതിനായി 22 ഓളം സ്യുട്ട് റൂമുകളും ഉണ്ട്.

ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ എത്തുന്ന സന്ദര്‍ശകരെ കൂടാതെ പുറമെനിന്നുള്ളവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്ന ഉന്നത നിലവാരത്തിലുള്ള എയര്‍ കണ്ടീഷനോടുകൂടിയ റസ്‌റ്റോറന്റാണ് മറ്റൊരു ആകര്‍ഷണം.

ഒരേ സമയം 500 ല്‍ അധികം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് പുറമെ വിശാലമായ ഓപ്പണ്‍ പാര്‍ക്കിംഗ് സ്ഥലവും ഇവിടെയുണ്ട്. 700 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ സിസ്റ്റവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.ഏഴരലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കാനുള്ള മഴവെള്ള സംഭരണിയും സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ 6 മുതല്‍ 9 വരെയും 11 മുതല്‍ രാത്രി 8 വരെയും രണ്ട് സെക്ഷനുകളായാണ് ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ആറു മുതല്‍ എട്ടുവരെ 30 ദിവസത്തേയ്ക്ക് 1200 രൂപയും 11 മുതല്‍ രാത്രി എട്ടുവരെയുള്ള 2000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

രാവിലെ 6 മണി മുതല്‍ 9 വരെ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് ആക്ടിവിറ്റീസ് ഉള്‍പ്പെടുന്ന പാര്‍ക്കിന്റെ ഭാഗം മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഫീസ്, പാക്കേജുകള്‍, ബുക്കിംഗ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.chittilappillysquare.com. ഫോണ്‍: 7558942424. ചിറ്റിലപ്പിള്ളി സ്‌ക്വയറിന്റെ ആപ്പ് ഉടന്‍ തന്നെ പ്രാവര്‍ത്തികമാകും ഇതുവഴിയും പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യാന്‍ സാധിക്കും.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെയും കുടുംബത്തിന്റെയും സ്മരണ എക്കാലവും നിലനിര്‍ത്തണമെന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷനിലെ മുഴുവന്‍ ജീവനക്കാരുടെയും ആഗ്രഹപ്രകാരമാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിച്ചതെന്നും തങ്ങളുടെ ആഗ്രഹത്തിന് അദ്ദേഹം ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബി ജയരാജ് പറഞ്ഞു.

വീഗാലന്റ് ഡെവലപേഴ്‌സ് ജനറല്‍ മാനേജര്‍(പ്രോജക്ട്) ബിജോയ്,ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ അസിസ്റ്റന്റ്് ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) മനോജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

X
Top