
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ആഗോള വിപണിയിൽ ഗർഭനിരോധന ഉറകളുടെ വില വർധനവിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ ‘കാരെക്സ്’ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ വില വർധിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കമ്പനി സിഇഒ ഗോ മിയ കിയാറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാൻ, ഇസ്രയേൽ, അമേരിക്ക സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗർഭനിരോധന ഉറകളുടെ നിർമ്മാണത്തിന് ആവശ്യമായ നാഫ്ത, സിലിക്കൺ ഓയിൽ, അമോണിയ തുടങ്ങിയ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഏഷ്യയിലെ പെട്രോകെമിക്കൽ വിതരണത്തിന്റെ മുഖ്യ പങ്കും മിഡിൽ ഈസ്റ്റിൽ നിന്നായതിനാൽ മേഖലയിലെ അസ്ഥിരത വ്യവസായത്തെ നേരിട്ട് ബാധിച്ചു.
ഷിപ്പിംഗ് തടസ്സപ്പെട്ടതോടെ വലിയ തോതിലുള്ള ഉൽപ്പന്ന ശേഖരം കടലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗോ മിയ കിയാറ്റ് വ്യക്തമാക്കി. നിലവിലുള്ള സ്റ്റോക്ക് ഏതാനും മാസങ്ങൾ കൂടി മാത്രമേ തികയുകയുള്ളൂ. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഗതാഗത ചെലവും വർധിച്ച സാഹചര്യത്തിൽ ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് വഴികളില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരെക്സ്, പ്രതിവർഷം 500 കോടിയിലധികം കോണ്ടങ്ങൾ നിർമ്മിച്ച് 130 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വമ്പൻ കമ്പനിയാണ്. ആഗോള വിപണിയിൽ വലിയ സ്വാധീനമുള്ള കമ്പനി വില വർധിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ബാധിക്കും.






