
കൊച്ചി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം കേരളത്തിന് നഷ്ടമാകുന്നത് കോടികളുടെ വരുമാനവും തൊഴിലവസരങ്ങളും. മൂന്നുലക്ഷത്തോളം പേര്‍ നേരിട്ടും അല്ലാതെയും തൊഴിലെടുക്കുന്ന മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ് ഇന്‍ഡസ്ട്രി. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായെത്തിയ യുദ്ധം മൂലം പല ഇവന്റുകളും ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു.
ആഡംബര വിവാഹങ്ങള്‍ക്കായി കൊച്ചിയെ തിരഞ്ഞെടുത്തിരുന്നവരും പിന്തിരിഞ്ഞത് ഹോട്ടലുകള്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെയും മീന്‍പിടുത്തക്കാര്‍, ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതികൂലമായി ബാധിച്ചു.
ഡോക്ടര്‍മാരുടെയും ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെയും സംഘടനകള്‍ വാര്‍ഷിക സമ്മേളനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി സ്ഥിരമായി തിരഞ്ഞെടുക്കുന്നത് കൊച്ചിയെയായിരുന്നു. കണക്ടിവിറ്റിയും എല്ലാവിധ സൗകര്യങ്ങളുമുള്ള നഗരമെന്ന ലേബലുമം ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാന്നിധ്യവുമാണ് കൊച്ചിക്ക് നറുക്കുവീഴാന്‍ കാരണം.
ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ ഒന്നിലേറെ കോണ്‍ഫറന്‍സുകള്‍ കൊച്ചിയില്‍ സ്ഥിരമായി നടക്കാറുള്ളതാണ്. എന്നാല്‍ യുദ്ധം തുടങ്ങിയശേഷം ഒരൊറ്റ പ്രോഗ്രാം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. യുദ്ധം മൂലം ഗള്‍ഫില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ തടസപ്പെട്ടതും പാചകവാതക ലഭ്യതക്കുറവുമാണ് കാരണം. യുദ്ധം വരുമാനത്തെ ബാധിച്ചേക്കുമെന്ന തിരിച്ചറിവില്‍ പല വന്‍കിട കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതും ഇവന്റുകളെ കാര്യമായി ബാധിച്ചു.
നീണ്ടുനിന്നാല്‍ പ്രതിസന്ധി
കോവിഡ് കാലത്തെ പോലെ പലരും ആഡംബര വിവാഹങ്ങള്‍ ആളുകളെ കുറച്ച് നടത്തുകയാണെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് രാജു കണ്ണമ്പുഴ ധനംഓണ്‍ലൈനോട് പറഞ്ഞു. വിമാന സര്‍വീസുകള്‍ താറുമാറായത് ഇവന്റ് മേഖലയെ വലിയതോതില്‍ ബാധിച്ചു. ഗ്യാസ് ലഭ്യത കുറഞ്ഞത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചു.
വിവാഹങ്ങള്‍ പലതും അതിഥികളെ കുറച്ച് നടത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. പാചകവാതക പ്രതിസന്ധിമൂലം കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഭക്ഷണം തയാറാക്കുന്നതില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും രാജു കണ്ണമ്പുഴ പറയുന്നു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന പല ഇവന്റുകളും നീട്ടിവച്ചിട്ടുണ്ട്. യുദ്ധം തീര്‍ന്ന് പ്രതിസന്ധി പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇവന്റുകള്‍ നീട്ടിയത്. എന്നാല്‍ യുദ്ധം നീണ്ടുനിന്നാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.
ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ പലരും മടങ്ങിയിരിക്കുകയാണ്. യുദ്ധവും തൊഴിലാളികളുടെ മടക്കവും ഒന്നിച്ചു വന്നതോടെ കേറ്ററിംഗ്, സ്‌റ്റേജ് ഡെക്കറേഷന്‍ തുടങ്ങിയ മേഖലകള്‍ പ്രശ്‌നത്തിലാണ്.
തൊഴില്‍ മേഖലയ്ക്ക് വലിയ തിരിച്ചടി
ഈ മേഖലയുമായി നേരിട്ടും പരോക്ഷമായും ബന്ധമുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്യുന്നവരെയാണ് പ്രതിസന്ധി കൂടുതലായി ബാധിച്ചത്.






